CMDRF

നവവധുവിനെ മർദിച്ച കേസ്: പ്രതിയായ ഭർത്താവ് രാജ്യം വിട്ടു

നവവധുവിനെ മർദിച്ച കേസ്: പ്രതിയായ ഭർത്താവ് രാജ്യം വിട്ടു
നവവധുവിനെ മർദിച്ച കേസ്: പ്രതിയായ ഭർത്താവ് രാജ്യം വിട്ടു

കൊച്ചി: മലപ്പുറം വേങ്ങരയില്‍ നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് വിദേശത്തേക്കു കടന്നു. മലപ്പുറം വേങ്ങര ചുള്ളിപ്പറമ്പ് സൗദിനഗർ സ്വദേശി മുഹമ്മദ് ഫായിസാണ് യുഎഇയിലേക്കു കടന്നത്. സന്ദര്‍ശക വീസയിലാണ് ഇയാൾ വിദേശത്തേക്കു കടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇയാളെ തിരികെ എത്തിക്കാനുള്ള നിയമനടപടികൾ സ്വീകരിച്ചു വരുന്നതായും കേസ് സിബിസിഐഡി വിഭാഗം അന്വേഷിക്കുന്നുണ്ടെന്നും മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം കാര്യക്ഷമമാകണമെന്ന് ജസ്റ്റിസ് എ.ബദറുദീൻ അന്വേഷണ സംഘത്തിനു നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് തേടിയിരുന്നു. പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ചിനോ സിബിഐയ്ക്കോ അന്വേഷണം കൈമാറണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവതി ഹൈക്കോടതിയെ സമീപിച്ചത്.

ഫായിസിനു പുറമെ ഫായിസിന്റെ പിതാവും മാതാവും കേസിൽ പ്രതികളാണ്. ഫായിസിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ജില്ലാ കോടതി തള്ളിയിരുന്നു. മാതാവ് സീനത്തിന് ഹൈക്കോടതിയിൽനിന്ന് ജാമ്യം ലഭിച്ചെങ്കിലും പിതാവ് സൈതലവിക്കും ഫായിസിനും ജാമ്യം ലഭിക്കാതെ വന്നതോടെ ഇരുവരും ഒളിവിൽ പോയി. തുടക്കം മുതൽ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും ഫായിസിനെ രക്ഷപെടാൻ അനുവദിക്കുകയായിരുന്നു എന്നും യുവതിയുടെ ഹർജിയിൽ പറഞ്ഞിരുന്നു. മുൻകൂർ ജാമ്യം തള്ളിയതിനു പുറമെ ഫായിസ് വിദേശത്തേക്കു കടന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോൾ പൊലീസ് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട്.

ഇക്കഴിഞ്ഞ മേയ് രണ്ടിനു വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതൽ ഫായിസ് മർദിച്ചു തുടങ്ങിയെന്നു യുവതി പരാതിയിൽ പറയുന്നു. 50 പവൻ സ്വർണം വിവാഹസമയത്ത് നൽകിയിരുന്നു. കൂടുതൽ സ്വർണം ആവശ്യപ്പെട്ടും സൗന്ദര്യം കുറഞ്ഞുപോയി എന്ന് ആക്ഷേപിച്ചുമായിരുന്നു മർദനം. മർദനത്തിൽ പരുക്കേറ്റ യുവതിയെ ഭർതൃവീട്ടുകാർ തന്നെ നാലുതവണ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. മർ‍ദന വിവരം പുറത്തുപറഞ്ഞാൽ സ്വകാര്യചിത്രങ്ങൾ പുറത്തുവിടും എന്നായിരുന്നു ഭർത്താവിന്റെ പരാതി. മുഹമ്മദ് ഫായിസ് ലഹരിക്ക് അടിമയാണെന്നും പരാതിയിൽ പറയുന്നുണ്ട്.

അടിവയറ്റിലും നട്ടെല്ലിനും ഉൾ‍പ്പെടെ ശരീരമാകസകലം പരുക്കേറ്റ അവസ്ഥയിലായിരുന്ന യുവതിെയ സ്വന്തം കുടുംബത്തിൽനിന്ന് ആളുകളെത്തിയാണു തിരികെ കൊണ്ടുപോയത്. അടിയേറ്റ് യുവതിയുടെ ഒരു ചെവിയുടെ കേൾവിശക്തിയും കുറഞ്ഞിരുന്നു. വീട്ടിലേക്കു മടങ്ങിയ ശേഷം മേയ് 23ന് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നിസാര വകുപ്പുകള്‍ ചുമത്തിയാണു പൊലീസ് കേസെടുത്തത്. തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് യുവതി പരാതി നൽകിയതിനെ തുടർന്നാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾക്കൊള്ളിച്ചത്.

Top