പാലക്കാട്ട് 7 മാസം ഗർഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; ഭർത്താവ് പോലീസ് പിടിയിൽ

പാലക്കാട്ട് 7 മാസം ഗർഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; ഭർത്താവ് പോലീസ് പിടിയിൽ

കല്ലടിക്കോട് (പാലക്കാട്)∙ കരിമ്പ വെട്ടത്ത് ഏഴു മാസം ഗർഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. പഴയലക്കിടി മറ്റത്തുപടി വീട്ടിൽ ചാമിയുടെയും ലക്ഷ്‌മിയുടെയും മകൾ സജിതയെ (26) ആണ് കിടപ്പുമുറിയിൽ കൊലപ്പെടുത്തിയത്.

തുടർന്ന് തമിഴ്നാട്ടിലേക്ക് 2 മക്കളുമായി രക്ഷപ്പെട്ട ഭർത്താവ് നിഖിൽ (28) സേലത്തുവച്ചു പൊലീസിന്റെ പിടിയിലായി. ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ദാരുണ കൊലപാതകം പുറത്തറിയുന്നത്. തമിഴ്‌നാടുള്ള നിഖിലിന്റെ സഹോദരി വിളിച്ചറിയിച്ചതിനെത്തുടർന്ന് വീട്ടിൽപോയി നോക്കിയ സമീപവാസികളാണ് സജിതയെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടത്.

ഉടനെ കല്ലടിക്കോട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ നിഖിലിനെ ഇവരുടെ 2 കുട്ടികളൊടൊപ്പം തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ സേലത്തുനിന്നും കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

രാവിലെയാണ് നിഖിൽ കുട്ടികളൊടൊപ്പം കരിമ്പയിൽനിന്നും പോയത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന നിഖിൽ ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. സംഭവ ദിവസം രാത്രിയിലും വഴക്കുണ്ടായതായി പറയുന്നു. മക്കൾ: നിജിൽ (9), നിവേദ്യ (6). നിഖിലിനെ കൂടുതൽ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് പൊലീസ് പറഞ്ഞു.

Top