CMDRF

14 വര്‍ഷം ഒന്നും ഒരു ചിത്രത്തിന് വേണ്ടി ചെലവഴിക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല; ലാല്‍ ജോസ്

14 വര്‍ഷം ഒന്നും ഒരു ചിത്രത്തിന് വേണ്ടി ചെലവഴിക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല; ലാല്‍ ജോസ്
14 വര്‍ഷം ഒന്നും ഒരു ചിത്രത്തിന് വേണ്ടി ചെലവഴിക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല; ലാല്‍ ജോസ്

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനേക്കാള്‍ വലിയ സ്വീകാര്യതയാണ് ബ്ലെസിയുടെ ചിത്രത്തിന് ലോകമെമ്പാടും ലഭിക്കുന്നത്. ആടുജീവിതം നോവല്‍ സിനിമയാക്കണമെന്ന ആവശ്യവുമായി സംവിധായകന്‍ ലാല്‍ ജോസ് തന്നെ സമീപിച്ചിരുന്നു എന്ന് ബെന്യാമിന്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സിനിമയില്‍ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ലാല്‍ ജോസ്.
ലാല്‍ ജോസ് ആയിടെയാണ് അറബിക്കഥ ചെയ്തിരുന്നതെന്നും അതിനാലാണ് ചിത്രം വേണ്ടന്ന് വെച്ചതെന്നുമാണ് ബെന്യാമിന്‍ പറഞ്ഞത്. ‘2008ലാണ് ആടുജീവിതം നോവല്‍ പോലും ഇറങ്ങുന്നത്. അറബിക്കഥ 2006 ല്‍ പൂര്‍ത്തിയായ ചിത്രമാണ്. അതൊരു മരുഭൂമിക്കഥ ആയതു കൊണ്ടാണ് ആടുജീവിതം തരാതിരുന്നത് എന്ന് ബെന്യാമിന്‍ പറയുന്നത് അദ്ദേഹത്തിന്റെ ഓര്‍മ്മ പിശക് കൊണ്ടാണ്’ എന്നാണ് ലാല്‍ ജോസ് പറയുന്നത്.

‘ആടുജീവിതം പുസ്തകം വായിച്ചതിനു ശേഷം ഞാന്‍ ബഹറിനില്‍ പോയി ബെന്യാമിനെ കണ്ടു. ചിത്രം ചെയ്യണം എന്ന ആഗ്രഹം പറഞ്ഞു. ബെന്യാമിന് സന്തോഷം ആയിരുന്നു. എല്‍ ജെ ഫിലിംസ് കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ആ സിനിമ ചെയ്യാനാണ്. ഒറ്റയ്ക് ആ സിനിമ ചെയ്യാന്‍ കഴിയില്ല. ഞാന്‍ കാസ്റ്റ് ചെയ്യാന്‍ ഉദേശിച്ചത് പുതുമുഖ താരത്തെയാണ്. ഇത്രയും കാലം ഒരു വലിയ നടനെ സിനിമയ്ക്ക് വേണ്ടി പരിഗണിച്ചാല്‍ ഡേറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകും. ശരീരത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എല്ലാം ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് വേറൊരു നടനെ കണ്ടത്. 14 വര്‍ഷം മുന്നേ നടന്ന കാര്യങ്ങളാണിത്. ഇപ്പോള്‍ റിലീസ് ചെയ്ത ചിത്രം പോലെയല്ല ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത്.

ബെന്യാമിന്‍ പറഞ്ഞ് അറിഞ്ഞതാണെന്നു തോന്നുന്നു, ഒരു മാഗസീനില്‍ ഞാന്‍ ഈ നോവല്‍ സിനിമയാക്കുന്നു എന്ന തലക്കെട്ടില്‍ വാര്‍ത്ത വന്നു. അപ്പോഴാണ് ബ്ലെസി വിളിക്കുന്നത്. അദ്ദേഹം ഒരു വര്‍ഷം എടുത്ത് എഴുതിയ സ്‌ക്രിപ്റ്റിന് ആടുജീവിതമായി സാമ്യം ഉണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് ബെന്യാമിനുമായി സംസാരിക്കാന്‍ ഞാന്‍ ബ്ലെസിയോട് പറയുന്നത്. പിന്നീട് എനിക്ക് തോന്നി ബെന്യാമിന് ബ്ലെസി സിനിമ ചെയ്യുന്നതാണ് ഇഷ്ടം എന്ന്. അതുകൊണ്ട് തന്നെയാണ് ഞാന്‍ അത് വിട്ടു കൊടുത്തത്. ബ്ലെസിക്ക് ഇത് നന്നായി ചെയ്യാന്‍ പറ്റുമെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ചിത്രം ചെയ്യുകയാണെങ്കില്‍ സ്‌ക്രിപ്റ്റ് ചെയ്യാന്‍ ബെന്യാമിന്റെ സഹായം വേണ്ടിവന്നേനെ. ബ്ലെസിയെ പോലെ 14 വര്‍ഷം ഒന്നും ഒരു ചിത്രത്തിന് വേണ്ടി ചെലവഴിക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല. ഞാന്‍ കുറച്ചു പ്രാരാബ്ധം ഉള്ള മനുഷ്യനാണ്. ഇത്രയും ക്ഷമയോടെ ആ ചിത്രം പൂര്‍ത്തിയാകാന്‍ അദ്ദേഹത്തിനേ സാധിക്കുകയുള്ളൂ.

Top