CMDRF

യാതൊരു നിയമതടസവും ഇല്ലെങ്കില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുക തന്നെ ചെയ്യും: കെ കെ ശൈലജ

യാതൊരു നിയമതടസവും ഇല്ലെങ്കില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുക തന്നെ ചെയ്യും: കെ കെ ശൈലജ
യാതൊരു നിയമതടസവും ഇല്ലെങ്കില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുക തന്നെ ചെയ്യും: കെ കെ ശൈലജ

കണ്ണൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ സര്‍ക്കാരിന് ഒരു എതിര്‍ അഭിപ്രായവും ഇല്ലെന്ന് കെ കെ ശൈലജ എംഎല്‍എ. ആ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് യാതൊരു നിയമതടസവും ഇല്ലെങ്കില്‍ അത് പുറത്തു വിടുക തന്നെ ചെയ്യണമെന്നാണ് സര്‍ക്കാരിന്റെയും തീരുമാനമെന്ന് കെ കെ ശൈലജ വ്യക്തമാക്കി.

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ സര്‍ക്കാരിന് ഒരു എതിര്‍ അഭിപ്രായവും ഇല്ല. സര്‍ക്കാരിന് അത് പുറത്തുവിടണമെന്നുള്ള താല്പര്യത്തിനൊപ്പമാണെന്ന് മന്ത്രി തന്നെ നേരത്തെ സൂചിപ്പിച്ചിരുന്നു. ആ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് യാതൊരു നിയമതടസവും ഇല്ലെങ്കില്‍ അത് പുറത്തു വിടുക തന്നെ ചെയ്യണമെന്നാണ് സര്‍ക്കാരിന്റെയും തീരുമാനം. സര്‍ക്കാരിന് ഈ കാര്യത്തില്‍ ഒരു ഭയവുമില്ല. സര്‍ക്കാര് എപ്പോഴും സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കൊപ്പമാണ്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ പരാതി പറയാനുള്ള ഒരു കമ്മിറ്റി വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരെ ഒരു ആക്രമണവും നടക്കരുതെന്നാണ് ആഗ്രഹം. റിപ്പോര്‍ട്ട് മുഴുവനായി പുറത്തു വിടണമെന്നാണ് കോടതി പറയുന്നതെങ്കില്‍ അത് അങ്ങിനെ തന്നെ വേണമെന്നാണ് സര്‍ക്കാരിന്റെ വാദം. സര്‍ക്കാര്‍ ഇതിനകത്ത് ആരെയും സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല.’

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെയുള്ള ഹര്‍ജി ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് തള്ളിയത്. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിര്‍മ്മാതാവ് സജിമോന്‍ പാറയിലാണ് വിവരങ്ങള്‍ പുറത്തുവിടുന്നത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്‍ അപ്പീല്‍ ഹര്‍ജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്ക് ശേഷം പുറത്തുവിടും. വിധി പരിശോധിച്ചതിന് ശേഷം മാത്രമാകും റിപ്പോര്‍ട്ട് പുറത്തുവിടുക.

റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ‘പേര് വെളിപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ടാണ് പലരും മൊഴി നല്‍കിയത്. വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്ന വിശ്വാസത്തിലാണ് പലരും മൊഴി നല്‍കിയത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കിയതിന്റെയും ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

എന്നാല്‍ ഹര്‍ജിക്കാരന് ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശമില്ലെന്നാണ് വിവരാവകാശ കമ്മീഷന്‍ കോടതിയില്‍ വാദിച്ചത്. പൊതുതാത്പര്യത്തെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ എങ്ങനെയാണ് ഇത് ഹര്‍ജിക്കാരനെ ബാധിക്കുന്നത് എന്ന് പറയുന്നുമില്ല. കമ്മീഷനില്‍ ഹര്‍ജിക്കാരന്‍ കക്ഷിയായിരുന്നില്ല. മാത്രമല്ല, തന്റെ താത്പര്യത്തെ എങ്ങനെ അത് ബാധിക്കുമെന്നും തന്നെ കേള്‍ക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വിവരാവകാശ കമ്മീഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശം പാലിച്ചാണ് നടപടികള്‍ സ്വീകരിച്ചതെന്നും വിവരാവകാശ കമ്മീഷന്‍ അറിയിച്ചു.

Top