ദില്ലി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതിയില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സി ബി ഐ) രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ഡി കെയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ക്ഷമിക്കണം, തള്ളുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. ഇത് സംബന്ധിച്ച കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ താല്‍പ്പര്യമില്ലെന്നും ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എസ് സി ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2020 സെപ്തംബര്‍ 3 ന് സി ബി ഐ, എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡികെ ശിവകുമാര്‍ വര്‍ഷങ്ങളായി നിയമപോരാട്ടത്തിലാണ്. 2021 ല്‍ ഹൈക്കോടതിയില്‍ സി ബി ഐ കേസ് ചോദ്യം ചെയ്തതെങ്കിലും തിരിച്ചടിയേറ്റിരുന്നു. സി ബി ഐ കേസ് റദ്ദാക്കണമെന്ന ശിവകുമാറിന്റെ ഹര്‍ജി 2023 ഒക്ടോബര്‍ 19 ന് കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് ഡി കെ ശിവകുമാര്‍ ഹര്‍ജിയുമായി സുപ്രീം കോടതിയിലെത്തിയത്.
2013 നും 2018 നും ഇടയിൽ ഡി കെ ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് സി ബി ഐ രജിസ്റ്റർ ചെയ്ത കേസ്. ഈ കാലയളവിൽ കർണാടകയിലെ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു ഡി കെ. മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് അധികാര ദുർവിനിയോഗത്തിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നതാണ് ഡി കെക്കെതിരായ പ്രധാന ആരോപണം. കേസിൽ ശിവകുമാറിന് തീഹാർ ജയിലിൽ കിടക്കേണ്ടി വന്നിരുന്നു. പിന്നീട് പുറത്തിറങ്ങിയാണ് കർണാടക തെരഞ്ഞെടുപ്പിൽ മത്സരിച്ചതും ജയിച്ച് ഉപ മുഖ്യമന്ത്രിയായതും.