അഹമ്മദാബാദ്: സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ സംഘംചേര്‍ന്ന് മര്‍ദിച്ചു. രോഗിക്കൊപ്പം അത്യാഹിതവിഭാഗത്തിലെ മുറിയിലേക്ക് കടന്നവരോട് ചെരുപ്പ് പുറത്ത് അഴിച്ചുവെക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടതായിരുന്നു മര്‍ദനത്തിലേക്ക് നയിച്ചത്.ഗുജറാത്തിലെ ഭാവ്‌നഗറിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച ആയിരുന്നു സംഭവം .ആശുപത്രിയിലെ ഡോക്ടറായ ജയ്ദീപ് സിങ് ഗോഹിലിനെയാണ് രോഗിയുടെ ബന്ധുക്കള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ALSO READ: ഭോപാലിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തു; അധ്യാപകൻ അറസ്റ്റിൽ
തലയ്ക്ക് പരിക്കേറ്റായിരുന്നു സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിതവിഭാഗത്തിലെ മുറിയില്‍ ചികിത്സ നല്‍കുന്നതിനിടെ ഡോ. ജയ്ദീപ് സിങ് ഗോഹില്‍ ഇവിടേക്കെത്തി. തുടര്‍ന്ന് സ്ത്രീക്കൊപ്പം വന്ന യുവാവിനോട് ചെരിപ്പ് പുറത്ത് അഴിച്ചുവെക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ യുവാവ് ഡോക്ടറെ ആക്രമിക്കുകയായിരുന്നു. പിന്നാലെ ഒപ്പമുണ്ടായിരുന്നവരും മര്‍ദനത്തില്‍ പങ്കുചേര്‍ന്നു.
ഡോക്ടര്‍ ഇതിനിടെ മര്‍ദനം ചെറുക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ചികിത്സയിലായിരുന്ന സ്ത്രീ കട്ടിലില്‍നിന്ന് എഴുന്നേറ്റ് അക്രമികളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെ പിടികൂടിയതായി പോലീസ് റിപ്പോർട്ട് .ഹിരേന്‍ ദാംഗര്‍, ഭാവ്ദീപ് ദാംഗര്‍, കൗഷിക് കുവാഡിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും ബി.എന്‍.എസിലെ വിവിധ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരേ കേസെടുത്തതായും പോലീസ് പറഞ്ഞു.