CMDRF

7 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ; പ്രതിക്ക് വധശിക്ഷ

കുറ്റവാളിക്ക് നൽകുന്ന ദയ നിഷ്‌കളങ്കരോടുള്ള ക്രൂരതയാകുമെന്ന സ്‌കോട്ടിഷ് ഫിലോസഫറും എക്കണോമിസ്റ്റുമായ ആദം സ്മിത്തിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്

7 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ; പ്രതിക്ക് വധശിക്ഷ
7 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ; പ്രതിക്ക് വധശിക്ഷ

കൊൽക്കത്ത: ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. കൊൽക്കത്തയിൽ ഒന്നര വർഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ച കൊൽക്കത്തയിലെ പ്രത്യേക പോക്സോ കോടതിയുടേതാണ് നടപടി. കുറ്റവാളിക്ക് നൽകുന്ന ദയ നിഷ്‌കളങ്കരോടുള്ള ക്രൂരതയാകുമെന്ന സ്‌കോട്ടിഷ് ഫിലോസഫറും എക്കണോമിസ്റ്റുമായ ആദം സ്മിത്തിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.

കൊൽക്കത്തയിലെ തിൽജാലയിൽ കഴിഞ്ഞ വർഷം മാർച്ച് 23നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ കാണാനില്ലെന്ന് കുടുംബം നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ അയൽവാസിയായ അലോക് കുമാർ ഷായുടെ ഫ്ളാറ്റിൽ ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.

ചോദ്യം ചെയ്യലിൽ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ഇയാൾ സമ്മതിച്ചു. സംഭവം പ്രദേശത്ത് വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. സംഘടിച്ചെത്തിയ ആൾക്കൂട്ടം പൊലീസ് സ്റ്റേഷൻ അടിച്ചു തകർക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. കേസന്വേഷണം അതിവേഗം പൂർത്തിയാക്കിയ പൊലീസ് മൂന്ന് മാസത്തിനകം കുറ്റപത്രം സമർപ്പിച്ചു. പ്രതി അലോക് കുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

Top