മാന്നാര്‍ കല കൊലക്കേസില്‍ കലയുടെ സുഹൃത്തായ മാന്നാര്‍ കുട്ടമ്പേരൂര്‍ സ്വദേശിയെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തു. കലയുമായി അടുപ്പമുണ്ടായിരുവെന്ന് ഇയാള്‍ സമ്മതിച്ചതായാണു വിവരം. ഇയാളുമായുള്ള ബന്ധത്തിന്റെ പേരിലാണ് അനിലും കലയും തമ്മില്‍ അകന്നതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കല മറ്റൊരാളോടൊപ്പം പാലക്കാട്ടേക്കു പോയെന്ന് അവരെ കാണാതായ ശേഷം നാട്ടില്‍ പ്രചാരണമുണ്ടായി. അതിനു പിന്നില്‍ ആരാണെന്നും വ്യക്തമല്ല. ഈ പ്രചാരണം കലയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ വിശ്വസിക്കുകയും ചെയ്തു. ഒന്നാം പ്രതി അനിലിന്റെ പിതാവ് തങ്കച്ചന്‍, മാതാവ് മണിയമ്മ, അനിലിന്റെ ഇപ്പോഴത്തെ ഭാര്യ ശുഭ എന്നിവരെയും മാന്നാര്‍ പൊലീസ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. അനിലിന്റെ വീട്ടിലെ അടച്ചിട്ട മുറിയിലായിരുന്നു പൊലീസ് വിവരങ്ങള്‍ തേടിയത്.
പഞ്ചായത്തംഗം പുഷ്പ ശശികുമാറില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. തന്റെ വാര്‍ഡിലാണ് സംഭവം നടന്നതെന്നും പ്രതികളെ അറിയാമെന്നും കൊലപാതക വിവരം ഇപ്പോഴാണ് അറിയുന്നതെന്നും പഞ്ചായത്തംഗം പൊലീസിനെ അറിയിച്ചു. ആലപ്പുഴയില്‍നിന്നുള്ള ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ ഇന്നലെയും പരിശോധന നടത്തി. അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് പരിസരത്തായിരുന്നു പരിശോധന. കലയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിലിട്ടെന്ന പ്രതികളുടെ മൊഴിയനുസരിച്ചു കഴിഞ്ഞ ദിവസം ടാങ്ക് തുറന്നു പരിശോധിച്ചിരുന്നു. ഇവിടെനിന്നു തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പറഞ്ഞിരുന്നു.