ഒഡിഷ: ബലംഗീറിൽ ചികിത്സയുടെ പേരിയിൽ യുവതിയുടെ തലയിൽ 18 ലധികം സൂചികൾ കുത്തിയിറക്കിയ മന്ത്രവാദി അറസ്റ്റിൽ. 19 കാരിയുടെ തലയിലാണ് രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് മന്ത്രവാദി സൂചികൾ കുത്തിയത്. മുറിവേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രവാദിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് വർഷമായി നിരവധി രോഗങ്ങൾ കാരണം യുവതിയുടെ ആരോഗ്യനില മോശമായിരുന്നു. പല ചികിത്സകൾ നടത്തിയിട്ടും രോഗം ഭേദമായില്ല.
തുടർന്ന് കുടുംബാംഗങ്ങളുടെ നിർബന്ധപ്രകാരമാണ് മന്ത്രവാദിയുടെ അടുത്തെത്തി ചികിത്സ തേടാൻ മാതാപിതാക്കൾ തീരുമാനിച്ചത്. ചികിത്സക്കെന്ന പേരിൽ യുവതിയെ മന്ത്രവാദിയായ സന്തോഷ് റാണ ഒരു മുറിയിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂറിന് ശേഷം പുറത്ത് വന്നു. പിന്നാലെ യുവതി തുടർച്ചയായി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. മാതാപിതാക്കൾ നടത്തിയ പരിശോധനയിലാണ് തലയിൽ സൂചികൾ തറച്ച നിലയിൽ കണ്ടെത്തിയത്.
എട്ട് സൂചികൾ മകളുടെ തലയിൽ നിന്ന് നീക്കം ചെയ്തതായി പിതാവ് പറയുന്നു. തുടർന്ന് യുവതിയെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സി.ടി സ്‌കാൻ നടത്തിയപ്പോഴാണ് യുവതിയുടെ തലയിൽ നിന്ന് 10 സൂചികൾ കൂടി കണ്ടെത്തിയത്. മന്ത്രവാദത്തിനിടെ ബോധരഹിതയായെന്നും തലയിൽ സൂചി കുത്തിയ കാര്യമൊന്നും അറിഞ്ഞില്ലെന്നാണ് യുവതി പറയുന്നു. സംഭവത്തിൽ മന്ത്രവാദിക്കെതിരെ മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.