CMDRF

തൃശൂർ ആകാശപ്പാതയുടെ ഉദ്ഘാടനം 27ന്

സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഡിസംബറോടെ പൂര്‍ത്തിയാകും

തൃശൂർ ആകാശപ്പാതയുടെ ഉദ്ഘാടനം 27ന്
തൃശൂർ ആകാശപ്പാതയുടെ ഉദ്ഘാടനം 27ന്

തൃശൂര്‍: ശക്തന്‍നഗറിന്‍റെ അഭിമാനസ്തംഭമായി മാറുന്ന ആകാശപ്പാതയുടെ ഉദ്ഘാടനം 27ന് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും. അമ്പതുലക്ഷം രൂപ ചെലവിട്ടു ശീതീകരിച്ച ആകാശപ്പാത പൂര്‍ണമായും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചില ഭാഗങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഡിസംബറോടെ പൂര്‍ത്തിയാകും. ആകാശപ്പാതയ്ക്കുള്ളിലും ചുറ്റുപാടുകളിലുമായി ഇരുപതോളം സിസിടിവി ക്യാമറകള്‍ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുണ്ട്.

കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടുകോടി ചെലവഴിച്ചാണ് തൃശൂര്‍ റൗണ്ട് മോഡലില്‍ വൃത്താകൃതിയില്‍ ആകാശപ്പാത നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആകാശപ്പാത തുറന്നുകൊടുത്തിരുന്നെങ്കിലും എ സി സ്ഥാപിക്കുന്നതിനടക്കമുള്ള ജോലികള്‍ക്കായി വീണ്ടും അടയ്ക്കുകയായിരുന്നു. ഉദ്ഘാടനത്തിനുശേഷം രാത്രി പത്തരവരെ ആകാശപ്പാതയില്‍ പ്രവേശനം അനുവദിക്കും.

ഉദ്ഘാടനത്തിനൊരുങ്ങിയ ശീതീകരിച്ച ആകാശപ്പാത പരീക്ഷണാടിസ്ഥാനത്തില്‍ ഓണ നാളുകളിൽ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. ആകാശപ്പാതയുടെ ലിഫ്റ്റിലൂടെ വയോധികരടക്കമുള്ള ആയിരങ്ങള്‍ കടന്നുപോയി. നിരവധിപേര്‍ ചവിട്ടുപടികള്‍ കയറിയും ആകാശപ്പാതയിലൂടെ കടന്നുപോയി. 2018ൽ ഭരണാനുമതി കിട്ടി 2019 ഒക്ടോബറിൽ നിർമാണ പ്രവൃത്തികൾ ആരംഭിച്ച പദ്ധതിയാണ് ഇത്.

Top