ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ കളം നിറഞ്ഞാടി സഞ്ജു സാംസൺ. 40 പന്തില്‍ സെഞ്ചുറിയടിച്ച സഞ്ജു (111) പുറത്തായി. എട്ടു സിക്സറും 11 ഫോറും അടങ്ങുന്ന ഇന്നിങ്സായിരുന്നു സഞ്ജുവിന്റേത്. താരത്തിന്‍റെ ആദ്യ അന്താരാഷ്ട്ര ട്വന്‍റി20 സെഞ്ചുറിയാണിത്. ഓപ്പണർ അഭിഷേക് ശർമയെ തുടക്കത്തിലെ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവുമായി ചേർന്നാണ് സഞ്ചു സാംസൺ ബംഗ്ലാബോളർമാരെ അടിച്ചൊതുക്കുകയായിരുന്നു.
സൂര്യകുമാര്‍ യാദവിന്റെ (35 പന്തില്‍ 75) തകര്‍പ്പന്‍ ബാറ്റിംഗ്. എല്ലാംകൂടി ചേര്‍ന്നപ്പോള്‍ ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യ അടിച്ചെടുത്തത് ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 297 റണ്‍സ്. ഐസിസി മുഴുവന്‍ മെമ്പര്‍ഷിപ്പുള്ള രാജ്യങ്ങളെടുക്കുമ്പോള്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യക്ക് അത്ര നല്ലതായിരുന്നില്ല തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തന്‍സിം ഹസന്‍ സാക്കിബിനായിരുന്നു വിക്കറ്റ്. പിന്നീടായിരുന്നു സഞ്ജുവിന്റെ താണ്ഡവം. സ്പിന്‍-പേസ് ഭേദമില്ലാതെ ബംഗ്ലാ ബൗളര്‍മാരെ സഞ്ജു തലങ്ങും പായിച്ചു. റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് സഞ്ജു പായിച്ചത്. സൂര്യക്കൊപ്പം 173 ചേര്‍ക്കാന്‍ സഞ്ജുവിന് സാധിച്ചു. എട്ട് സിക്‌സും 11 ഫോറും നേടിയ സഞ്ജു മുസ്തഫുസുറിന് വിക്കറ്റ് നല്‍കിയാണ് മടങ്ങുന്നത്. വൈകാതെ സൂര്യയും പവലിയനില്‍ തിരിച്ചെത്തി. അഞ്ച് സിക്‌സും എട്ട് ഫോറും സൂര്യ നേടി.
തുടര്‍ന്ന് റിയാന്‍ പരാഗ് (13 പന്തില്‍ 34) – ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 47) സഖ്യം സ്‌കോര്‍ 300ന് അടുത്തെത്തിച്ചു. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 70 റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിനോട് കൂട്ടിചേര്‍ത്തത്. രണ്ട് പേരും അവസാന ഓവറുകളില്‍ മടങ്ങി. നിതീഷ് റെഡ്ഡിയാണ് പുറത്തായ മറ്റൊരു താരം. റിങ്കു സിംഗ് (8), വാഷിംഗ്ടണ്‍ സുന്ദര്‍ (1) പുറത്താവാതെ നിന്നു.