CMDRF

സിന്ധു നദീജല ഉടമ്പടി; പാകിസ്ഥാന് നോട്ടീസ് അയച്ച് ഇന്ത്യ

കരാര്‍ നടപ്പാക്കുന്നതില്‍ പാകിസ്താന്‍ സഹകരിക്കാത്തതിനെ തുടര്‍ന്നാണ് നോട്ടീസ്

സിന്ധു നദീജല ഉടമ്പടി; പാകിസ്ഥാന് നോട്ടീസ് അയച്ച് ഇന്ത്യ
സിന്ധു നദീജല ഉടമ്പടി; പാകിസ്ഥാന് നോട്ടീസ് അയച്ച് ഇന്ത്യ

ഡല്‍ഹി: സിന്ധു നദീജല ഉടമ്പടിയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന് നോട്ടീസ് അയച്ച് ഇന്ത്യ. 1960ലെ ഉടമ്പടിയില്‍ ഭേദഗതി ആവശ്യപ്പെട്ട് 2023 ജനുവരിയിലും ഇന്ത്യ പാകിസ്താന് നോട്ടീസ് അയച്ചിരുന്നു. കരാര്‍ നടപ്പാക്കുന്നതില്‍ പാകിസ്താന്‍ സഹകരിക്കാത്തതിനെ തുടര്‍ന്നാണ് നോട്ടീസ്. കരാര്‍ പുനഃപരിശോധിക്കുന്നതിന് സര്‍ക്കാര്‍ തല ചര്‍ച്ചകള്‍ ആരംഭിക്കാനാണ് നോട്ടീസിലൂടെ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെടുന്നത്.

റാറ്റില്‍, കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതികളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കിടയിലാണ് ഈ സംഭവം. ഉടമ്പടി പ്രകാരമുള്ള ഇന്ത്യയുടെ ഇളവുകള്‍ അന്യായമായി മുതലെടുത്ത് പാകിസ്താന്‍ ഈ സംരംഭങ്ങള്‍ക്ക് തടസ്സം നിന്നതായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

1960ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാകിസ്താന്‍ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറില്‍ ഒപ്പുവെച്ചത്. ബിയാസ്, രവി, സത്ലജ്, സിന്ധു, ചെനാബ്, ഝലം എന്നീ ആറ് നദികളിലെ ജലം വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള അവകാശമാണ് കരാറിന്റെ ഉള്ളടക്കം. ലോകബാങ്കാണ് കരാറിന് മധ്യസ്ഥത വഹിച്ചത്.

കരാര്‍ പ്രകാരം പടിഞ്ഞാറ് സിന്ധു, ചെനാബ്, ഝലം എന്നീ നദികളിലെ ജലം പാകിസ്താനുള്ളതാണ്. എന്നാല്‍, ഈ നദികളിലെ വെള്ളം കൃഷിക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്. ഇതോടൊപ്പം ചില മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഇന്ത്യയ്ക്ക് ജലവൈദ്യുത പദ്ധതികള്‍ നിര്‍മിക്കാനും കഴിയും. കരാര്‍ പ്രകാരം സിന്ധുനദിയിലെ 20 ശതമാനം വെള്ളം മാത്രമാണ് ഇന്ത്യയ്ക്ക് ഉപയോഗിക്കാനാവുക.

Top