ബംഗ്ലാദേശിനെതിരെ 7 വിക്കറ്റിന് ഇന്ത്യക്ക് തകർപ്പൻ ജയം

യശസ്വി വീണെങ്കിലും കോലിയും ബൗണ്ടറിയിലൂടെ റിഷഭ് പന്തും ഇന്ത്യയുടെ ജയം പൂർത്തിയാക്കി

ബംഗ്ലാദേശിനെതിരെ 7 വിക്കറ്റിന് ഇന്ത്യക്ക് തകർപ്പൻ ജയം
ബംഗ്ലാദേശിനെതിരെ 7 വിക്കറ്റിന് ഇന്ത്യക്ക് തകർപ്പൻ ജയം

കാൺപൂർ: ബംഗ്ലാദേശിനെതിരായ കാൺപൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂർണമായും നഷ്ടമായിട്ടും വെറും രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യ ദിനം 35 ഓവർ മാത്രം മത്സരം നടന്ന ടെസ്റ്റിൽ രണ്ടും മൂന്നും ദിനങ്ങളിൽ ഒറ്റ പന്തുപോലും എറിയാനാകാതെ പൂർണമായും നഷ്ടമായിരുന്നു.പിന്നീട് നാലും അഞ്ചും ദിവസങ്ങളിൽ ബംഗ്ലാദേശിനെ രണ്ട് വട്ടം പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ വിജയലക്ഷ്യമായ 95 റൺസ് അഞ്ചാം ദിനം ലഞ്ചിന് ശേഷം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ(8), ശുഭ്മാൻ ഗിൽ(6), യശസ്വി ജയ്സ്വാൾ(51) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റിഷഭ് പന്തും(4), വിരാട് കോലിയും(29) പുറത്താകാതെ നിന്നു. ജയത്തോടെ രണ്ട് മത്സര പരമ്പര 2-0ന് തൂത്തുവാരിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. സ്കോർ ബംഗ്ലാദേശ് 233, 146, ഇന്ത്യ 285-9, 98-3.

95 റൺസ് വിജയത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി ക്യാപ്റ്റൻ രോഹിത് ശർമ തകർത്തടിച്ച് തുടങ്ങാനാണ് പദ്ധതിയിട്ടതെങ്കിലും മൂന്നാം ഓവറിലെ ആദ്യ പന്തിൽ മെഹ്ദി ഹസനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിൽ രോഹിത് ക്യാച്ച് നൽകി മടങ്ങി. മൂന്നാം നമ്പറിലിറങ്ങിയ ശുഭ്മാൻ ഗില്ലിനെ(6) അഞ്ചാം ഓവറിൽ മെഹ്ദി ഹസൻ തന്നെ വിക്കറ്റിന് മുന്നിൽ കുടുക്കി ഇന്ത്യയെ ഞെട്ടിച്ചെങ്കിലും കീഴടങ്ങാതെ കോലിയും യശസ്വിയും ചേർന്ന് ഇന്ത്യയെ ജയത്തിന് അടുത്തെത്തിച്ചു. ജയത്തിന് മൂന്ന് റൺസരികെ യശസ്വി വീണെങ്കിലും കോലിയും ബൗണ്ടറിയിലൂടെ റിഷഭ് പന്തും ഇന്ത്യയുടെ ജയം പൂർത്തിയാക്കി.

Indian Team

അവസാന ദിനം സമനില പ്രതീക്ഷയിൽ ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ആദ്യ പ്രഹരമേൽപ്പിച്ചത് അശ്വിനാണ്. ആദ്യ ഇന്നിംഗ്സിൽ അപരാജിത സെഞ്ചുറിയുമായി ഇന്ത്യക്ക് വെല്ലുവിളി ഉയർത്തിയ മോനിമുൾ ഹഖിനെ(2) ലെഗ് സ്ലിപ്പിൽ കെ എൽ രാഹുലിൻറെ കൈകളിലെത്തിച്ചാണ് അശ്വിൻ ബംഗ്ലാദേശിൻറെ തകർച്ചക്ക് വഴിമരുന്നിട്ടത്. ആദ്യ ഇന്നിംഗ്സിൽ അശ്വിനെതിരെ സ്വീപ് ഷോട്ട് കളിച്ച് റൺസടിച്ച മോനിമുളിനെ പൂട്ടാൽ ലെഗ് സ്ലിപ്പ് ഇടാനുള്ള രോഹിത്തിൻറെ തന്ത്രമാണ് ഫലം കണ്ടത്. നജ്മുൾ ഹൊസൈൻ ഷാൻറോയും(19) ഓപ്പണർ ഷദ്നാൻ ഇസ്ലാമും പിടിച്ചു നിന്നതോടെ ഇന്ത്യക്ക് സമ്മർദ്ദമായി.

Also Read:വിജയത്തിലേക്ക് പന്തെറിയാൻ ഇന്ത്യ; കാലാവസ്ഥ റിപ്പോർട്ട്

ഇരുവരും ചേർന്ന് ഒന്നാം ഇന്നിംഗ്സ് കടം വീട്ടിയതിനൊപ്പം ബംഗ്ലാദേശിനെ 91 റൺസിലെത്തിച്ചു. എന്നാൽ ഷാൻറോയെ വീഴ്ത്തി രവീന്ദ്ര ജഡേജ ഇന്ത്യക്ക് ഭീഷണിയായ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ അർധസെഞ്ചുറി തികച്ച ഷദ്നാൻ ഇസ്ലാമിനെ(50) ആകാശ് ദീപ് സ്ലിപ്പിൽ യശസ്വി ജയ്സ്വാളിൻറെ കൈകളിലെത്തിച്ചു. രണ്ട് ഓവറുകളുടെ ഇടവേളയിൽ ലിറ്റൺ ദാസിനെയും ഷാക്കിബ് അൽ ഹസനെയും വീഴ്ത്തിയ ജഡേജ ഇരട്ടപ്രഹരമേൽപ്പിച്ചതോടെ ബംഗ്ലാദേശ് 91-3ൽ നിന്ന് 94-7ലേക്ക് കൂപ്പുകുത്തി.

എന്നാൽ പിടിച്ചു നിന്ന മെഹ്ദി ഹസൻ മിറാസും മുഷ്ഫീഖുർ റഹീമും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ബംഗ്ലദേശിനെ 100 കടത്തി. മുഷ്ഫീഖ‍ർ-മെഹ്ദി ഹസൻ കൂട്ടുകെട്ട് ഇന്ത്യക്ക് വെല്ലുവിളിയാകുന്നതിനിടെ ജസ്പ്രീത് ബുമ്ര ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നൽകി. മെഹ്ദി ഹസനെ(9) ബുമ്ര വിക്കറ്റിന് പിന്നിൽ റിഷഭ് പന്തിൻറെ കൈകളിലെത്തിച്ച് കൂട്ടുകെട്ട് പൊളിച്ചു.പിന്നാലെ തൈജുൾ ഇസ്ലാമിനെ(0) ബുമ്ര വിക്കറ്റിന് മുന്നിൽ കുടുക്കി.മുഷ്ഫീഖുർ റഹീമിൻറെ പോരാട്ടം ഇന്ത്യയുടെ കാത്തിരിപ്പ് നീട്ടിയെങ്കിലും ഒടുവിൽ റഹീമിൻറെ കുറ്റി തെറിപ്പിച്ച് ബുമ്ര തന്നെ ബംഗ്ലാദേശിൻറെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.അഞ്ച് റൺസുമായി ഖാലിദ് അഹ്മദ് പുറത്താകാതെ നിന്നു.

Top