തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയെ മുൻസുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്. പ്രായപൂർത്തിയാകും മുമ്പാണ് പീഡനം നടന്നത്. സുഹൃത്ത് ബിനോയിയുടെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ഇന്നല തന്നെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡിലയച്ചിരുന്നു.
പെൺകുട്ടിയുമായി ഇയാൾ മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഈ സമയത്ത് പല തവണ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അഞ്ച് മാസം മുമ്പാണ് ഇവർ തമ്മിൽ ബന്ധം വേർപിരിയുന്നത്. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെങ്കിലും പെൺകുട്ടിക്ക് ആ സമയത്ത് 18 വയസ് തികഞ്ഞിരുന്നില്ല. അതിനാലാണ് ബിനോയിക്കെതിരെ പോക്സോ ചുമത്തിയത്. പെൺകുട്ടിയെ പല തവണ ഇയാൾ ഭീഷണിപ്പെടുത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശമാണ് കേസിൽ നിർണായകമായത്.