ഫ്രാങ്ക്ഫര്‍ട്ട്: പശ്ചിമേഷ്യയിലെ സംഘര്‍ഷ സ്ഥിതി കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകളും താറുമാറായി. ജര്‍മ്മനിയില്‍ നിന്നും ഇന്ത്യയില്‍ എത്തേണ്ടിയിരുന്ന രണ്ട് വിമാനങ്ങള്‍ പാതിവഴിയില്‍ തിരികെ ജര്‍മ്മനിയിലേക്ക് മടങ്ങി.
ജര്‍മ്മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയുടെ വിമാനങ്ങളാണ് ചൊവ്വാഴ്ച രാത്രിയോടെ സർവീസ് നിർത്തി തിരികെ മടങ്ങിയത്. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട LH 756, ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട LH 752 എന്നീ വിമാനങ്ങള്‍ തുര്‍ക്കിയ്ക്ക് മുകളിലെത്തിയപ്പോഴായിരുന്നു ഇസ്രയേലിനെതിരെയുള്ള ഇറാന്റെ മിസൈല്‍ ആക്രമണം.
Also Read: മിസൈലുകൾ തൊടുത്ത് ഇറാൻ; അമേരിക്കൻ സഹായത്തോടെ പ്രതിരോധം തീർത്ത് ഇസ്രയേൽ
ഇതോടെ അടിയന്തരമായി വിമാനങ്ങള്‍ തിരികെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോയി. ഇന്ത്യയില്‍ നിന്ന് ജര്‍മ്മനിയിലേക്കുള്ള മടക്ക വിമാനങ്ങളും ലുഫ്താന്‍സ റദ്ദാക്കി. ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ ഇനി സര്‍വീസ് ഉണ്ടാകില്ലെന്ന് ലുഫ്താന്‍സ അറിയിച്ചു.
സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ സ്വിസ് എയർലൈന്‍സും സര്‍വീസ് ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇസ്രയേല്‍, ലബനന്‍ എന്നീ രാജ്യങ്ങളുടെ വ്യോമപാതയും സ്വിസ് എയർ ലൈൻ ഒഴിവാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയ്ക്ക് മുകളിലൂടെ പറക്കുന്ന എയര്‍ ഇന്ത്യ സര്‍വീസുകളിലും മാറ്റങ്ങള്‍ വരുത്തുമെന്ന് എയര്‍ ഇന്ത്യയും അറിയിച്ചു.