CMDRF

സൂപ്പർ ലീ​ഗ് കേരളയിൽ നിക്ഷേപം; പൃഥ്വിക്ക് പിന്നാലെ ആസിഫ് അലിയും

സൂപ്പർ ലീ​ഗ് കേരളയിൽ നിക്ഷേപം; പൃഥ്വിക്ക് പിന്നാലെ ആസിഫ് അലിയും
സൂപ്പർ ലീ​ഗ് കേരളയിൽ നിക്ഷേപം; പൃഥ്വിക്ക് പിന്നാലെ ആസിഫ് അലിയും

കണ്ണൂർ: പൃഥ്വിരാജിനും പ്രിയദർശനും പിന്നാലെ കായിക മേഖലയിൽ നിക്ഷേപം നടത്താൻ പ്രമുഖ യുവതാരം ആസിഫ് അലിയും. സൂപ്പർ ലീ​ഗ് കേരള(എസ്.എൽ.കെ) ടീമായ കണ്ണൂർ സ്ക്വാഡിൽ ആസിഫ് അലി നിക്ഷേപം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഔദ്യോ​ഗിക പ്രഖ്യാപനം ഉടനുണ്ടാവും.

കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ) ഡയറക്ടർ എൺ.പി. ഹസൻ കുഞ്ഞി, ദോഹയിലെ കാസിൽ ​ഗ്രൂപ്പ് എം.ഡി മിബു ജോസ് നെറ്റിക്കാടൻ, കൂടാതെ അസറ്റ് ഹോംസ് ഡയറക്ടർ പ്രവീഷ് കുഴുപ്പിള്ളി, വയനാട് എഫ്.സി പ്രൊമോട്ടർ ഷമീം ബക്കർ എന്നിവരാണ് കണ്ണൂർ സ്ക്വാഡിന്റെ നിലവിലെ സഹ ഉടമകൾ. സെപ്റ്റംബർ മാസത്തിൽ ആദ്യ കിക്കോഫ് നടക്കാനിരിക്കുന്ന സൂപ്പർ ലീ​ഗ് കേരളയിലേക്ക് മലയാള സിനിമയിൽനിന്നും കോടികളുടെ നിക്ഷേപമാണ് ഒഴുകുന്നത്.

സിനിമാ ഇതിഹാസതാരങ്ങളെ അണിനിരത്തിക്കൊണ്ട് കേരളത്തിൽ തുടക്കമാകുന്ന പുതിയ ഫുട്‌ബോൾ ലീഗിൽ നിക്ഷേപവുമായി നേരത്തേ പൃഥ്വിരാജ് എത്തിയിരുന്നു. പൃഥ്വിരാജ് വാങ്ങിയിരുന്നത് സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ക്ലബ്ബായ കൊച്ചി പൈപ്പേഴ്സിന്റെ ഓഹരിയാണ്. ഇതോടെ കേരളത്തിലെ പ്രൊഫഷണൽ ഫുട്ബോൾ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ സിനിമാ താരമായും പൃഥ്വിരാജ് മാറി. ഫോഴ്‌സാ കൊച്ചി എഫ്.സി. എന്നാണ് പൃഥ്വിയുടെ ടീമിന്റെ പേര്.

കേരള ക്രിക്കറ്റ് ലീഗിൽ ഇതിനുപിന്നാലെയാണ് സംവിധായകൻ പ്രിയദർശനും നിർമാതാവും വ്യവസായിയുമായ സോഹൻ റോയിയും ഫ്രാഞ്ചൈസികളെ സ്വന്തമാക്കിയത്. പ്രിയദർശൻ ടീം ഉടമയായതോടെ ലീഗിൽ ഈ സീസണിൽ തന്നെ പുതിയ ടീമുകളുടെ സാധ്യത ആരാഞ്ഞ് പലരും വിളിക്കുന്നുണ്ടെന്ന് കെ.സി.എ. പ്രസിഡന്റ് ജയേഷ് ജോർജ് നേരത്തേ തന്നെ പ്രതികരിച്ചിരുന്നു. ലീഗിന്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ വന്നതും മൂല്യത്തിൽ വൻ കുതിപ്പുണ്ടാക്കി. രണ്ടരമുതൽ മൂന്നരക്കോടി രൂപ വരെയാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിൽ ടീമിനായി ഓരോ ഫ്രാഞ്ചൈസിയും ചെലവഴിക്കേണ്ടി വരുന്ന തുക.

നിലവിലെ കണക്കനുസരിച്ച് ഈ വർഷം കേരളത്തിലെ ക്രിക്കറ്റിനും ഫുട്‌ബോളിനുമായി സിനിമാലോകത്തുനിന്ന് 14 കോടിയോളം രൂപയുടെ നിക്ഷേപമാണ് വരുന്നത്. അടുത്ത സീസണുകളിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാനും ശ്രമമുണ്ട്. അതേസമയം ചില സിനിമാതാരങ്ങളുമായി ഇതു സംബന്ധിച്ച ചർച്ച തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.

Top