ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ ബങ്കറുകളിൽ അഭയം തേടിയത് ഒരുകോടി ഇസ്രയേൽ പൗരന്മാരെന്ന് റിപ്പോർട്ട്. ഇസ്രയേൽ ഡിഫൻസ് ഫോഴ്സാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. 181 ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിന് നേരെ ഇറാൻ പ്രയോഗിച്ചത്. അമേരിക്കൻ സഹായത്തോടെ മിസൈലുകൾ പ്രതിരോധിച്ചതായി ഇസ്രയേൽ സേന അവകാശപ്പെട്ടു.
ഇസ്രയേലിലെ ഗദേരയിലെ സ്‌കൂളിന് നേർക്കുണ്ടായ റോക്കറ്റ് ആക്രമണം സംബന്ധിച്ച ഫോട്ടോകളും വിഡിയോകളും പുറത്തുവിട്ടിട്ടുണ്ട്. ആർക്കും പരുക്കേറ്റതായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് ഇസ്രയേൽ ഹോം ഫ്രണ്ട് കമാൻഡ് മേധാവി മേജർ ജനറൽ റാഫി മിലോ വ്യക്തമാക്കി. വെസ്റ്റ്ബാങ്കിൽ ഒരു പലസ്തീൻ പൗരൻ കൊല്ലപ്പെടുകയും രണ്ട് ഇസ്രയേലികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ടുണ്ട്.
Also Read: യുദ്ധഭീതിയിൽ പശ്ചിമേഷ്യ; അടിയന്തര യോഗം വിളിച്ച് യു.എൻ രക്ഷാസമിതി
ഇസ്രയേൽ കരയുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് ഇറാന്റെ മിസൈൽ ആക്രമണം. ടെൽ അവീവിനെയും ജെറൂസലമിനെയും ലക്ഷ്യമിട്ട് ഇറാൻ മിസൈലാക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസയിലെ ജനതയെയും ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതാക്കളെ ഇല്ലാതാക്കിയതിന്റെ പ്രതികരമാണിതെന്ന് ഇറാനിലെ ഇസ്‍ലാമിക് റെവല്യുഷനറി ഗാർഡ് അറിയിച്ചു. ഇറാൻ ആക്രമണത്തെ പ്രതിരോധിക്കുന്ന ഇസ്രയേൽ തിരിച്ചടിക്കാനുമുള്ള ഒരുക്കത്തിലാണ്. ഇസ്രയേലിനെ സഹായിക്കുന്നതിനുള്ള തയാറെടുപ്പിലാണെന്ന് അമേരിക്കയെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
ഇറാൻ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പെന്റഗൺ മുന്നറിയിപ്പ് നൽകി. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടിറെസ്, വെടിനിർത്തലിനു ആഹ്വാനം ചെയ്തു. അതേസമയം, ചൊവ്വാഴ്ച പുലർച്ചെ തെക്കൻ ലബനാനിൽ ചെറിയ ദൂരത്തേക്ക് ഇസ്രയേൽ സേന കടന്നുകയറി. പരിമിതവും പ്രാദേശികവും ചില കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ളതുമാണ് സൈനിക നീക്കമെന്ന വിശദീകരണത്തോടെയാണ് ലബനാനിൽ പുതിയ യുദ്ധമുഖം തുറന്ന് കരയുദ്ധം തുടങ്ങിയത്.