CMDRF

ശ്രീലങ്കയിൽ ഉദിച്ച ‘ഹരിണി അമരസൂര്യയിൽ ഇന്ത്യയ്ക്കും പ്രതീക്ഷയോ?

ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കഴിയുന്ന ഒരു നീക്കമായാണ് അമരസൂര്യയുടെ നിയമനത്തെ പലരും കാണുന്നത്

ശ്രീലങ്കയിൽ ഉദിച്ച ‘ഹരിണി അമരസൂര്യയിൽ ഇന്ത്യയ്ക്കും പ്രതീക്ഷയോ?
ശ്രീലങ്കയിൽ ഉദിച്ച ‘ഹരിണി അമരസൂര്യയിൽ ഇന്ത്യയ്ക്കും പ്രതീക്ഷയോ?

ശ്രീലങ്കയുടെ ചരിത്രത്തിലുടനീളം ശ്രദ്ധേയമായ നിരവധി പ്രധാനമന്ത്രിമാര്‍ വന്നുപോയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ മിന്നും വിജയവുമായി അനുര കുമാര ദിസനായകെ പ്രസിഡന്റ് പദവിയിലെത്തിയപ്പോള്‍ ശ്രീലങ്കയുടെ പതിനാറാമത്തെ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ ചുമതലയേറ്റു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഈ അഭിമാനകരമായ സ്ഥാനം ഏറ്റെടുക്കുന്ന മൂന്നാമത്തെ വനിതയായി ഹരിണി മാറി. 1994 ല്‍ അന്തരിച്ച സിരിമാവോ ബണ്ഡാരനായകെ അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി. നീതിന്യായ വിദ്യാഭ്യാസം, തൊഴില്‍, ശാസ്ത്രം, സാങ്കേതികവിദ്യ, ആരോഗ്യം, നിക്ഷേപം തുടങ്ങിയ നിര്‍ണായക മേഖലകളുടെ മേല്‍നോട്ട ചുമതലകളാണ് ഹരിണി അമരസൂര്യയ്ക്ക് മേലുള്ളത്.

ആരാണ് ഹരിണി അമരസൂര്യ?

2020 മുതല്‍ NPP യുടെ നാഷണല്‍ ലിസ്റ്റ് പാര്‍ലമെന്റ് അംഗമായ ഹരിണി ജെ വി പി – എന്‍ പി പി സഖ്യത്തിലെ പ്രമുഖ വ്യക്തിത്വങ്ങളില്‍ ഒരാളാണ്. എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് നരവംശശാസ്ത്രത്തില്‍ പിഎച്ച്ഡി സ്വന്തമാക്കിയിട്ടുള്ള ഹരിണി ശ്രീലങ്കന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ കാര്യക്ഷമതയില്ലായ്മയില്‍ പലകുറി തന്റെ ആശങ്കയുയര്‍ത്തി കാട്ടിയിട്ടുണ്ട്. ഒരു പ്ലാന്ററിന്റെ ഇളയ മകളായി വളര്‍ന്നുവന്ന അവര്‍ പിന്നീട് സര്‍ക്കാര്‍ തേയിലത്തോട്ടങ്ങള്‍ ഏറ്റെടുത്തപ്പോള്‍ കൊളംബിയയിലേക്ക് കുടിയേറി. അവിടെയുള്ള ഒരു സ്വകാര്യ സ്‌കൂളില്‍ ചേര്‍ന്ന് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

Sri Lankan prime minister Harini Amarasuriya during her swearing-in ceremony, at the Presidential Secretariat, in Colombo, Sri Lanka

Also Read: കേരളത്തെ ഇഷ്ടപ്പെടുന്ന ശ്രീലങ്കൻ പ്രസിഡൻ്റ്, മന്ത്രി രാജീവിൻ്റെ സുഹൃത്ത്, പ്രതീക്ഷയിൽ കേന്ദ്ര സർക്കാരു൦

2011 ല്‍ രാജപക്‌സെ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് സര്‍ക്കാരിനെതിരെ നടന്ന പ്രതിഷേധ പോരാട്ടത്തില്‍ മുന്നില്‍ തന്നെ നിലകൊണ്ടയാളാണ് ഹരിണി. തുടര്‍ന്ന് 2015 ല്‍ മൈതിര്‍പാല സിരിസേന സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അവര്‍ ജെ വി പിയിലേക്ക് തിരിഞ്ഞു. രാഷ്ട്രീയ അനിശ്ചിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും തകര്‍ത്ത ശ്രീലങ്കന്‍ ഗവണ്‍മെന്റ് ഒരു പുതിയ അധ്യായത്തിനാണ്
തുടക്കം കുറിക്കുന്നത്. ഹരിണിക്കൊപ്പം എന്‍ പി പി പാര്‍ലമെന്റ് അംഗങ്ങളായ ലക്ഷമണ്‍ നിപുനറാച്ചി, വിജിത ഹെറാത്ത് എന്നിവരും ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

അമരസൂര്യയുടെ ഇന്ത്യയുമായുള്ള ബന്ധം എന്താണ്?

1991-നും 1994-നും ഇടയിലുള്ള കാലഘട്ടങ്ങളിലാണ് അമരസൂര്യ ഇന്ത്യയില്‍ ചെലവിടുന്നത്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ സോഷ്യോളജിയില്‍ ബിരുദം പൂര്‍ത്തിയാക്കി തന്റെ അക്കാദമിക് ജീവിതത്തിന്റെ ഗണ്യമായ ഒരു ഭാഗം അവരുടെ ഭാവി രാഷ്ട്രീയജീവിതം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായി അമരസൂര്യ സ്ഥാനമേറ്റതിലുള്ള സന്തോഷം പങ്കുവെച്ച് അമരസൂര്യയുടെ ബാച്ച്മേറ്റായിരുന്ന ബോളിവുഡ് സംവിധായകന്‍ നളിന്‍ രാജനും രംഗത്തെത്തിയിരുന്നു.

India–Sri Lanka Bilateral Relations

എന്തുകൊണ്ട് അമരസൂര്യ?

അമരസൂര്യയുടെ വിദ്യാഭ്യാസ പശ്ചാത്തലവും ഡല്‍ഹിയിലെ ബന്ധങ്ങളും കണക്കിലെടുത്ത് ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കഴിയുന്ന ഒരു നീക്കമായാണ് അമരസൂര്യയുടെ നിയമനത്തെ പലരും കാണുന്നത്. 23 വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി അവരുടെ നിയമനം ശ്രദ്ധേയമായ നേട്ടമാണ്, 1960 ല്‍ ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ബണ്ഡാരനായകെയും 1994 ല്‍ ബണ്ഡാരനായകെയുടെ മകള്‍ ചന്ദ്രിക കുമാരതുംഗയുമാണ് അമരസൂര്യയ്ക്കും മുമ്പ് പ്രധാനമന്ത്രി പദം അലങ്കരിച്ചവര്‍. അക്കാദമികവും ബൗദ്ധികവുമായ പശ്ചാത്തലം ഈ മേഖലയിലെ മറ്റ് പല രാഷ്ട്രീയക്കാരില്‍ നിന്നും അവരെ വേറിട്ടു നിര്‍ത്തുന്നു, കൂടാതെ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള, പ്രത്യേകിച്ച് വിദ്യാഭ്യാസം, സാങ്കേതികവിദ്യ, നിക്ഷേപം എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള ഒരു ചുവടുവെപ്പായി അമരസൂര്യയുടെ നിയമനം കണക്കാക്കപ്പെടുന്നു.

Also Read: ഹിസ്ബുള്ളയുടെ കരുത്തില്‍ ഇസ്രയേലിന് ഇനി എത്രനാള്‍ പിടിച്ചുനില്‍ക്കാനാകും

അമരസൂര്യയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍

കടുത്ത സാമ്പത്തിക പ്രശ്നങ്ങളുമായി പൊരുതുന്ന ശ്രീലങ്കയില്‍ നിര്‍ണായക സമയത്താണ് അമരസൂര്യയുടെ നിയമനം. തെരഞ്ഞെടുപ്പില്‍ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തി നിര്‍ണായകമായി വിജയിച്ച രാജ്യത്തിന്റെ പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായകെ ധനം, സാമ്പത്തിക വികസനം, ടൂറിസം എന്നിവയുള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ അവര്‍ക്ക് നല്‍കിയതും ആ മേഖലകള്‍ നിരവധി നേട്ടങ്ങള്‍ കൊണ്ടുവരാന്‍ അമരസൂര്യയ്ക്ക് കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്.

നികുതി വെട്ടിക്കുറയ്ക്കാനും 2.9 ബില്യണ്‍ ഡോളറിന്റെ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) ജാമ്യ വ്യവസ്ഥകള്‍ പുനഃപരിശോധിക്കാനുമുള്ള അദ്ദേഹത്തിന്റെ തീരുമാനം നിക്ഷേപകരില്‍ ആശങ്ക ഉയര്‍ത്തിയ സാഹചര്യത്തില്‍ ശ്രീലങ്കയുടെ 25 ബില്യണ്‍ ഡോളറിന്റെ കടം പുനഃസംഘടിപ്പിക്കുന്നതിലെ കാലതാമസം സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നാണ് വിദഗ്ധര്‍ ഭയപ്പെടുന്നത്. എന്നാല്‍ വൈവിധ്യമാര്‍ന്ന അനുഭവപരിചയമുള്ള വ്യക്തികള്‍ ഉള്‍പ്പെട്ടതാണ് ശ്രീലങ്കയുടെ പുതിയ മന്ത്രിസഭ എന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്.

Top