വളരെ മോശം രീതിയിലാണ് കഴിഞ്ഞ ഒരുപാട് നാളുകളായി പാകിസ്താൻ ക്രിക്കറ്റ് ടീം മുന്നോട്ട് നീങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര നഷ്ടമായതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ ചരിത്ര തോൽവിയും പാകിസ്താൻ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇംഗ്ലണ്ടുമായുള്ള ഈ നാണംകെട്ട തോൽവിക്ക് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ദേശീയ സെലക്ഷന്‍ കമ്മിറ്റിയിൽ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്.
തീരുമോ തോൽവി ശാപം?
നാല് പുതിയ അംഗങ്ങളെ കൂടി ദേശീയ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് പി.സി.ബി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തില്‍ അമ്പയറിങിൽ നിന്ന് അടുത്തിടെ വിരമിച്ച അലീം ദാറാണ് ഇപ്പോൾ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരിൽ പ്രമുഖൻ. 2003-ല്‍ അമ്പയറിങ് കരിയര്‍ ആരംഭിച്ച അലീം ദാർ 20 വര്‍ഷത്തെ കരിയറില്‍ 448 മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. കൂടാതെ ഐ.സി.സി അമ്പയർ ഓഫ് ദ ഇയര്‍ക്കുള്ള ഡേവിഡ് ഷെപ്പേര്‍ഡ് ട്രോഫി മൂന്ന് തവണ നേടിയ അമ്പയറാണ് അലീം ദാർ.
Also Read: കളിക്കളം ആവേശത്തിൽ… ഇന്ത്യ-ബംഗ്ലാദേശ് അവസാന ട്വന്‍റി-20 മത്സരം ഇന്ന്
ശരിക്കും അവസാനമില്ലാത്ത ഒരു കഷ്ടകാലത്തിലൂടെയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇപ്പോൾ കടന്നുപോകുന്നത്. ട്വന്‍റി-20 ലോകകപ്പിൽ യു.എസ്.എക്കെതിരെയുള്ള തോൽവിയും അതിന് പിന്നാലെ കളിയുടെ ആദ്യ റൗണ്ടിൽ തന്നെ ടീം പുറത്തായതും പാകിസ്താന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. പിന്നീട് ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പര തോൽവിയും ടീമിന് ഒരുപാട് വിമർശനങ്ങൾ വാങ്ങിക്കൊടുത്തിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള തോൽവി ടീമിനുള്ളിൽ ഭിന്നതയുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.