CMDRF

ഗാസ വെടിനിർത്തൽ: പുതിയ നിബന്ധനകളുമായി ഇസ്രയേൽ

ഗാസ വെടിനിർത്തൽ: പുതിയ നിബന്ധനകളുമായി ഇസ്രയേൽ
ഗാസ വെടിനിർത്തൽ: പുതിയ നിബന്ധനകളുമായി ഇസ്രയേൽ

കയ്റോ; ഗാസയിൽ വെ‌‌ടിനിർത്തൽ പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ഇസ്രയേൽ ഒരുങ്ങുന്നു. വടക്കൻ ഗാസയിലേക്കു പലസ്തീൻ പൗരൻമാർ സ്വതന്ത്രമായി മടങ്ങിവരുന്നതിനെ ഇസ്രയേൽ എതിർക്കുമെന്നാണു സൂചന. കർശനമായ പരിശോധനകൾക്കു ശേഷം പ്രവേശനം അനുവദിക്കാനാണു നീക്കം.

ഹമാസ് പ്രവർത്തകരും അവരെ പിന്തുണയ്ക്കുന്നവരും തിരിച്ചെത്തുന്നതു തടയുകയാണു ലക്ഷ്യം. ഇസ്രയേലിന്റെ ഈ നീക്കത്തെ എതിർത്ത് ഹമാസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മധ്യസ്ഥർ പോലും കാണാത്ത നിർദേശങ്ങളെച്ചൊല്ലിയാണ് ഹമാസിന്റെ പ്രതികരണമെന്ന് ഇസ്രയേൽ വ്യക്തമാക്കി.

ഹമാസിന്റെ തടവിൽ കഴിയുന്ന ഇസ്രയേൽ പൗരൻമാരുടെ മോചനത്തിനും ഇതു തടസ്സമായേക്കും. ഈജിപ്തിനോടു ചേർന്നുകിടക്കുന്ന ഗാസ അതിർത്തിയുടെ നിയന്ത്രണം വേണമെന്ന ഇസ്രയേലിന്റെ ആവശ്യവും മധ്യസ്ഥ ചർച്ചകളിൽ നിഴൽ വീഴ്ത്തുന്നു. ഒത്തുതീർപ്പ് ഉടമ്പടിയിൽ പെടാത്തതാണ് ഈ ആവശ്യമെന്നും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഈജിപ്ത് വ്യക്തമാക്കി.

‘ഫിലഡൽഫിയ ഇടനാഴി’യെന്നു വിളിക്കുന്ന ഈ പ്രദേശത്തുനിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇസ്രയേലിനു സമ്മതമല്ലെന്നാണു സൂചന. നിർണായകമായ ഈ പ്രദേശത്തെ തുരങ്കങ്ങളിലൂടെ ഹമാസിന് ആയുധങ്ങളും മറ്റു സാമഗ്രികളും എത്തിയിരുന്നു. എന്നാൽ, ഗാസയിലേക്കുള്ള തുരങ്കങ്ങൾ വർഷങ്ങൾക്കു മുൻപേ തകർത്തതാണെന്ന് ഈജിപ്ത് അവകാശപ്പെടുന്നു.

യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഇസ്രയേൽ–പലസ്തീൻ അനൗദ്യോഗിക ചർച്ചകൾക്കു ചുക്കാൻ പിടിക്കുന്നത്. 3 ഘട്ടമായി നടപ്പാക്കേണ്ട രൂപരേഖയുടെ അടിസ്ഥാനത്തിലാണു ചർച്ച നടക്കുന്നത്. ആറാഴ്ച നീളുന്ന വെടിനിർത്തലാണ് ആദ്യഘട്ടം.

തടവിലുള്ള നൂറുകണക്കിനു പലസ്തീൻ പൗരൻമാരെ ഇസ്രയേൽ ഈ ഘട്ടത്തിൽ മോചിപ്പിക്കും. സ്ത്രീകളും മുതിർന്നവരും മുറിവേറ്റവരുമടങ്ങുന്ന ഇസ്രയേൽ പൗരൻമാരെ പലസ്തീനും മോചിപ്പിക്കും. എല്ലാ യുദ്ധനീക്കങ്ങളും അവസാനിപ്പിക്കുകയാണ് രണ്ടാംഘട്ട‌ം. പ്രധാനപ്പെട്ട പുനർനിർമാണ പ്രവർത്തനങ്ങൾ മൂന്നാംഘട്ടത്തിൽ നടക്കും.

Top