ബെയ്‌റൂട്ട: ലെബനനിലേക്ക് വീണ്ടും ഇസ്രയേല്‍ ആക്രമണം. ആക്രമണത്തില്‍ 274 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിലുണ്ട്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. 2006 ല്‍ ഇസ്രയേല്‍ ഹിസ്ബുല്ല യുദ്ധത്തിന് ശേഷം ഇസ്രയേല്‍ നടത്തിയ ഏറ്റഴും രൂക്ഷമായ ആക്രമണമാണിത്. ദക്ഷിണ ലെബനോനില്‍ ഇസ്രയേല്‍ തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ടത്. ഹിസ്ബുല്ല ആയുധങ്ങള്‍ സൂക്ഷിച്ച സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക വിശദീകരണം.
ആക്രമണത്തിന് മുന്‍പ് ഇസ്രയേലില്‍ നിന്ന് 80000 ത്തോളം ഫോണ്‍ കോളുകള്‍ എത്തിയെന്നും വീടുകളും കെട്ടിടങ്ങളും ഒഴിഞ്ഞുപോകാന്‍ ഈ സന്ദേശങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെന്നും ലെബനോനിലെ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
അതിനിടെ വരും നാളുകള്‍ കൂടുതല്‍ സംഘര്‍ഷഭരിതമായിരിക്കുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന മധ്യേഷ്യയില്‍ സംഘര്‍ഷം ശക്തമാകുമെന്ന മുന്നറിയിപ്പ് നല്‍കുന്നു. പേജര്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ ഇസ്രയേലാണെന്നും തിരിച്ചടിക്കുമെന്നുമുള്ള ഹിസ്ബുല്ലയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണ പരമ്പര ഇസ്രയേല്‍ നടത്തുന്നത്.