CMDRF

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം; കമാൻഡർ ഫുആദ് ഷുക്കറിനെ വധിച്ചെന്ന് ഇസ്രയേൽ

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം; കമാൻഡർ ഫുആദ് ഷുക്കറിനെ വധിച്ചെന്ന് ഇസ്രയേൽ
ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം; കമാൻഡർ ഫുആദ് ഷുക്കറിനെ വധിച്ചെന്ന് ഇസ്രയേൽ

ബെയ്‌റൂട്ട്: സായുധസംഘമായ ഹിസ്ബുല്ലയുടെ കമാന്‍ഡര്‍ ഫുആദ് ഷുക്കറിനെ വധിച്ചെന്ന് ഇസ്രയേല്‍. ചൊവ്വാഴ്ച ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാല്‍ ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗോലാന്‍ കുന്നുകളിലെ റോക്കറ്റ് ആക്രമണത്തിന് ഉത്തരവാദി ഫുആദ് ഷുക്കറാണെന്ന് ഇസ്രയേല്‍ ആരോപിച്ചു.

ഇസ്രായേല്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ഹിസ്ബുല്ലയെന്ന ഭീകരസംഘടനയുടെ ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡറും അതിന്റെ സ്ട്രാറ്റജിക് യൂണിറ്റിന്റെ തലവനുമായ ഫുആദ് ഷുക്കറിനെ ബെയ്‌റൂട്ടില്‍ വധിച്ചു’- ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.

12 കുട്ടികള്‍ കൊല്ലപ്പെട്ട വടക്കന്‍ ഇസ്രായേലിലെ ഫുട്‌ബോള്‍ മൈതാനത്തെ ആക്രമണത്തിന് പിന്നില്‍ ഹിസ്ബുല്ലയാണെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഫാലഖ്-1 എന്ന റോക്കറ്റ് തൊടുത്തുവിട്ടതിനെ തുടര്‍ന്ന് കുട്ടികള്‍ കൊല്ലപ്പെട്ടതിന് ഉത്തരവാദി കമാന്‍ഡറായിരുന്ന ഫുആദ് ഷുക്കറാണെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഇസ്രായേലികളുടെയും മറ്റ് പലരുടെയും രക്തം ഫുആദിന്റെ കൈകളില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് സൈനിക വക്താവ് റിയര്‍ അഡമിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞത്. ഗാസ യുദ്ധം ആരംഭിച്ചതു മുതല്‍ ഇസ്രയേലിനെതിരായ ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഷുക്കറാണെന്നും ഇസ്രയേല്‍ സൈന്യം ആരോപിച്ചു.

ഇന്ന് രാവിലെ ഹമാസ് തലവന്‍ ഇസ്മായീല്‍ ഹനിയ്യയും കൊല്ലപ്പെട്ടു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനാണ് ചൊവ്വാഴ്ച ഹനിയ്യ ടെഹ്റാനിലെത്തിയത്. ചടങ്ങിന് മുന്‍പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് ഹനിയ്യ താമസിച്ച കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ഇറാന്‍ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) പ്രസ്താവനയില്‍ അറിയിച്ചു. ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഹമാസ് ആരോപിച്ചു. ചതിനിറഞ്ഞ സയണിസ്റ്റ് ആക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടതെന്നാണ് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ ഹനിയ്യയുടെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടിരുന്നു.

Top