CMDRF

വയനാട് ഉരുൾപൊട്ടൽ: ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

വയനാട് ഉരുൾപൊട്ടൽ: ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ
വയനാട് ഉരുൾപൊട്ടൽ: ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ഒരുപാട് ജീവനുകൾ മണ്ണിനടിയിലായ ചൂരൽമലയിലെ ഉരുൾപൊട്ടലിന്റെ ഹെെ റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്റർ (എൻആർഎസ്‌സി) ഐഎസ്ആർഒയുടെ അത്യാധുനിക കാർട്ടോസാറ്റ്-3 ഒപ്റ്റിക്കൽ ഉപഗ്രഹവും ക്ലൗഡ് കവറിലേക്ക് കയറാൻ കഴിയുന്ന റിസാറ്റ് ഉപഗ്രഹവും ഉപയോഗിച്ചാണ് ദുരന്ത ദൃശ്യങ്ങൾ പുറത്തുവിട്ടത്.

1,550 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടൽ സംഭവിച്ചത്. അവശിഷ്ടങ്ങളുടെ ഒഴുക്ക് നദിയുടെ ഗതി വിശാലമാക്കുകയും, തീരത്തെ വീടുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന ഒരു ദുരന്ത ദൃശ്യമാണ് ചിത്രത്തിൽ വ്യക്തമാകുന്നത്.

അതേസമയം, യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുനരധിവാസം ഫലപ്രദമായി നടപ്പാക്കും. പ്രധാന ശ്രദ്ധ രക്ഷാപ്രവ‍ർത്തനത്തിലാണ്. തത്കാലം ആളുകളെ ക്യാംപിൽ താമസിപ്പിക്കും. വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവരുടെ സ്വകാര്യത സൂക്ഷിക്കാനാവും വിധം ക്യാംപുകളിൽ ക്രമീകരണം ഏർപ്പെടുത്തും. ക്യാംപിനകത്ത് കുടുംബാംഗങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. ക്യാംപിനകത്ത് താമസിക്കുന്നവരെ കാണാൻ പോകുന്നവർക്ക് സംസാരിക്കാൻ ഒരു പൊതു സൗകര്യം ഒരുക്കും. ക്യാംപിനകത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്ല നിലയിൽ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെ ഇരുന്ന് കൊണ്ട് തന്നെ വിദ്യ നൽകാനാവും. പെട്ടെന്ന് സ്കൂളിലേക്ക് പോകാനാവില്ല. മാനസികാഘാതം പ്രതീക്ഷിക്കാവുന്നതിന് അപ്പുറമാണ്. എല്ലാവ‍ർക്കും കൗൺസിലിങ് നൽകും. കൂടുതൽ പേരെ ദൗത്യത്തിൻ്റെ ഭാഗമാക്കും. ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്ന് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. അവർ അതിന് തയ്യാറല്ല. അവർക്ക് ഭക്ഷണം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top