പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്നത് അഭ്യൂഹം മാത്രം: വി വസീഫ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്നത് അഭ്യൂഹം മാത്രം: വി വസീഫ്

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ഡിവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. പാലക്കാട്ടെ സ്ഥാനാർത്ഥിത്വം പാർട്ടിയാണ് തീരുമാനിക്കുകയെന്ന് വി വസീഫ് പറഞ്ഞു. സംഘടനാ പരിപാടികൾക്കാണ് പാലക്കാടെത്തിയത്. താൻ സ്ഥാനാർത്ഥിയാകുമെന്നത് അഭ്യൂഹം മാത്രമാണെന്നും വി വസീഫ് പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി വസീഫ്. അതിനിടെ, പാലക്കാട് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നതിന് സാാധ്യതകൾ മങ്ങി.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ജില്ലയ്ക്കകത്ത് നിന്നുള്ള സ്ഥാനാർഥി മതിയെന്ന നിലപാടിലാണ് ഡിസിസി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനായി ഒരു വിഭാഗം കരുക്കൾ നീക്കുമ്പോൾ എഐസിസി നേതൃത്വത്തെ നേരിട്ട് താത്പര്യമറിയിക്കാൻ യുവനേതാക്കൾ ദില്ലിയിലെത്തിയിരുന്നു. ആര് സ്ഥാനാർഥിയാവണമെന്ന കാര്യത്തിൽ പാലക്കാട്ടെ ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർ ഡോ പി സരിൻ പറഞ്ഞു.

പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകരയുടെ എംപിയായതോടെ പിൻഗാമിയാരെന്ന ചർച്ചകൾ സജീവമായിരുന്നു. ഷാഫിയോടടുത്ത വൃത്തങ്ങളെല്ലാം പറഞ്ഞത് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷന്റെ പേരാണ്. രാഹുലാകട്ടെ പാലക്കാട്‌ കേന്ദ്രീകരിച്ചു ചില പ്രവർത്തനങ്ങൾ തുടങ്ങി വെക്കുകയും ചെയ്തു. എന്നാൽ കെട്ടിയിറക്കുന്ന സ്ഥാനാർത്ഥികൾ ജില്ലയിൽ വേണ്ടെന്ന നിലപാടിലാണ് പാലക്കാട്‌ ഡിസിസി നേതൃത്വം. ഇക്കാര്യം കെപിസിസിയെ അറിയിച്ചിട്ടുമുണ്ട്. ‌‌

വികെ ശ്രീകണ്ഠൻ എംപി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ മുതലായ നേതാക്കൾ മുന്നോട്ട് വെച്ചത് വിടി ബൽറാം, ഡോ പി സരിൻ എന്നീ പേരുകളാണെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് എഐസിസി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെസി വേണു ഗോപാലിനെ കാണാൻ സരിൻ ദില്ലിയിലെത്തിയത്. മെട്രോമാനോട് പൊരുതി നേടിയ സീറ്റിൽ ആരെ നിർത്തണമെന്നത് കോൺഗ്രസിനു മുന്നിലും ഗൗരവകരമായ ചോദ്യം തന്നെയാണ്. ചലഞ്ചേറ്റെടുത്ത് വടകരക്ക് വണ്ടി കയറിയ ഷാഫിക്ക് പിൻഗാമിയെ നിർദ്ദേശിക്കുന്നതിൽ മുൻ തൂക്കമുണ്ട്. എന്നാൽ സീറ്റിന്റെ കാര്യത്തിൽ ഹൈക്കമാന്റായിരിക്കും തീരുമാനമെടുക്കുക.

Top