തിരുവനന്തപുരം: പാരിസ് ഒളിംപിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമായി വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്നലെ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ഇന്ന് ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെ ഫൈനലിന് മണിക്കൂറുകള്‍ മുമ്പ് ഫോഗട്ടിനെ അയോഗ്യയാക്കി. ഇത് അവിശ്വസനീയവും അനീതിയാണെന്നും കേരള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പ്രതികരിച്ചു. വിനേഷ് ഫോഗട്ടിനെ വിലക്കിയതിന് പിന്നിലെ വസ്തുതകള്‍ പുറത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
24 മണിക്കൂറിനുള്ളില്‍ മൂന്ന് ലോകോത്തര താരങ്ങളെ തോല്‍പ്പിച്ച് ഫൈനലില്‍ എത്തിയ ശേഷം ഫൈനല്‍ നടക്കാന്‍ ആറോ ഏഴോ മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ഏതാനും ഗ്രാം ഭാരം കൂടി എന്ന് പറഞ്ഞ് വിനേഷ് ഫോഗട്ടിനെ വിലക്കിയത്. ഇതിനെ പിന്നിലെ വസ്തുതകള്‍ പുറത്തുവരേണ്ടതുണ്ട്. രാജ്യം മുഴുവന്‍ വിനേഷിനൊപ്പം നില്‍ക്കണം. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വിഷയത്തില്‍ ശക്തമായി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിനേഷ്, താങ്കളാണ് യഥാര്‍ത്ഥ പോരാളിയെന്നും ഇന്ത്യക്കാരുടെ മനസ്സില്‍ സ്വര്‍ണ്ണത്തിളക്കം ആണ് വിനേഷിനെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഫൈനലിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് ഇന്ന് രാവിലെയാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട് അയോഗ്യയായത്. ഭാരപരിശോധനയില്‍ ഫോഗട്ടിന് 100 ഗ്രാം കൂടുതല്‍ കണ്ടെത്തുകയായിരുന്നു എന്നാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ വിശദീകരണം. താരത്തിന് വെള്ളി മെഡല്‍ പോലും ലഭിക്കില്ല. സെമിയില്‍ ഫോഗട്ട് തോല്‍പ്പിച്ച ക്യൂബന്‍ താരം ഫൈനലില്‍ മത്സരിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. ഭാരം നിയന്ത്രിക്കാന്‍ ഫോഗട്ട് ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഇന്നലെ രാത്രി കഠിന പരിശീലനം നടത്തിയിരുന്നു.