ന്യുയോര്‍ക്ക്: അമേരിക്കയിലെ അനധികൃത കുടിയേറ്റത്തിനെതിരെ വലിയ വിമര്‍ശനം ഉന്നയിക്കുന്ന ഇലോണ്‍ മസ്കും പണ്ട് നിയമവിരുദ്ധമായ കുടിയേറ്റം നടത്തിയെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. വാഷിംഗ്ടണ്‍ പോസ്റ്റടക്കമുള്ള അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളെല്ലാം പുറത്തുവിട്ട വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ടാണ് ബൈഡന്‍ പരാമര്‍ശം നടത്തിയത്.
അതേസമയം അമേരിക്കയിലെ കുടിയേറ്റത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന മസ്‌ക്, ചെറുപ്പകാലത്ത് അമേരിക്കയില്‍ കുടിയേറ്റ നിയമത്തിന് വിരുദ്ധമായി അനധികൃതമായി കമ്പനി സ്ഥാപിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നത്. 1995 ല്‍ കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കാന്‍ എത്തിയ മസ്‌ക് അക്കാലത്ത് നിയമവിരുദ്ധമായി ‘സിപ് 2’ എന്ന സോഫ്ട്‌വെയര്‍ കമ്പനി ആരംഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മസ്‌ക്, 1995 ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനം പാതിയില്‍ ഉപേക്ഷിച്ചായിരുന്നു സിപ് 2 കമ്പനി തുടങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Also Read: കാത്തിരിപ്പ് അവസാനിക്കുന്നു; അജിത്ത് ചിത്രം വിഡാ മുയര്‍ച്ചിയുടെ പുത്തന്‍ അപ്‌ഡേറ്റ്
യു എസിലെ ഒരു വിദേശ വിദ്യാര്‍ത്ഥിയായതിനാല്‍, നിയമങ്ങള്‍ക്കനുസൃതമായി ഒരു കമ്പനി നടത്തുന്നതിനായി മസ്‌കിന് പഠനം ഉപേക്ഷിക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ ഈ നിയമം മറി കടന്നായിരുന്നു മസ്‌ക് തന്റെ കരിയറിലേക്ക് ചുവടുവെച്ചതെന്നാണ് വിമര്‍ശനം. അമേരിക്കയിലെ കുടിയേറ്റത്തിനെതിരെ വലിയ വിമര്‍ശനം നടത്തുന്ന മസ്‌ക് തന്നെ കുടിയേറ്റ നിയമം ലംഘിച്ചുവെന്ന വാര്‍ത്തകള്‍ക്ക് വലിയ പ്രചാരം ലഭിക്കുന്നുണ്ട്.