CMDRF

2025ല്‍ ഡബ്ല്യുഡബ്ല്യുഇയില്‍ നിന്ന് വിടവാങ്ങാനൊരുങ്ങി ജോണ്‍ സീന

2025ല്‍ ഡബ്ല്യുഡബ്ല്യുഇയില്‍ നിന്ന് വിടവാങ്ങാനൊരുങ്ങി ജോണ്‍ സീന
2025ല്‍ ഡബ്ല്യുഡബ്ല്യുഇയില്‍ നിന്ന് വിടവാങ്ങാനൊരുങ്ങി ജോണ്‍ സീന

ഡബ്ല്യുഡബ്ല്യുഇയില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഇതിഹാസ താരം ജോണ്‍ സീന. 2025ഓടെ താന്‍ ഡബ്ല്യുഡബ്ല്യുഇയുടെ റിങ്ങില്‍ നിന്ന് വിടവാങ്ങുമെന്ന് 47കാരനായ ജോണ്‍ സീന അറിയിച്ചു. ഡബ്ല്യുഡബ്ല്യുഇ ടൊറന്റോയില്‍ സംഘടിപ്പിച്ച ‘മണി ഇന്‍ ദ ബാങ്ക്’ വിനോദ ഗുസ്തി പരിപാടിയില്‍ അപ്രതീക്ഷിതമായെത്തിയാണ് താരം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

‘മൈ ടൈം ഈസ് നൗ’ (ഇതാണ് എന്റെ സമയം) എന്ന തന്റെ പ്രശസ്തമായ ഉദ്ധരണിയെ ഓര്‍മിപ്പിച്ച് ‘ദ ലാസ്റ്റ് ടൈം ഈസ് നൗ’ (ഇതാണ് അവസാന സമയം) എന്നെഴുതിയ ടവലുമായാണ് ജോണ്‍ സീന ടൊറന്റോയിലെ വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ‘ജോണ്‍ സീന ഫെയര്‍വെല്‍ ടൂര്‍’ എന്ന് ഷര്‍ട്ടില്‍ എഴുതിയിട്ടുമുണ്ടായിരുന്നു. ഏറെ വൈകാരികമായാണ് ജോണ്‍ സീന തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ ഞെട്ടിയ ആരാധകര്‍ ‘നോ, നോ’ എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു.

2025ല്‍ റോയല്‍ റംബ്ള്‍, എലിമിനേഷന്‍ ചേംബര്‍, ലാസ് വെഗാസില്‍ നടക്കുന്ന റെസില്‍മാനിയ 41 എന്നീ പരിപാടികളില്‍ കൂടി പങ്കെടുത്താണ് താന്‍ വിടവാങ്ങുകയെന്ന് ജോണ്‍ സീന വ്യക്തമാക്കി.

2002ലാണ് അമേരിക്കന്‍ വിനോദ ഗുസ്തി ലീഗായ ഡബ്ല്യുഡബ്ല്യുഇ (വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയിന്‍മെന്റ്) യിലേക്ക് ബോഡി ബില്‍ഡറായ ജോണ്‍ സീന കടന്നുവരുന്നത്. പിന്നീട് റിങ്ങിലെ എക്കാലത്തെയും പ്രമുഖ താരമായി വളരുകയായിരുന്നു. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള താരംകൂടിയാണ്.

ഡബ്ല്യുഡബ്ല്യുഇയില്‍ 17 തവണ ചാംപ്യനാണ്. മൂന്ന് തവണ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചാംപ്യനും രണ്ട് തവണ വേള്‍ഡ് റ്റാഗ് ടീം ചാംപ്യനുമായിട്ടുണ്ട്. 2007ല്‍ റോയല്‍ റമ്പിളിലും ജോണ്‍ സീന വിജയിച്ചിരുന്നു.

നടന്‍ കൂടിയായ ജോണ്‍ സീന 96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയില്‍ വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നല്‍കാന്‍ നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകൊണ്ട് നഗ്‌നത മറച്ച് വേദിയിലെത്തിയിരുന്നു. സിനിമയില്‍ വസ്ത്രാലങ്കാരത്തിനുള്ള പ്രാധാന്യം കാണിക്കാനായിരുന്നു താന്‍ ഇങ്ങനെ ചെയ്തതെന്ന് ജോണ്‍ സീന വിശദീകരിച്ചിരുന്നു.

യൂ കാണ്ട് സീ മി എന്ന സംഗീത ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. സൂയിസൈഡ് സ്വാക്ഡ്, ഫാസ്റ്റ് എക്‌സ്, ദ ഇന്‍ഡിപെന്‍ഡന്റ്, ദ മറൈന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Top