സ്‌റ്റോക്ക്‌ഹോം: 2024ലെ ഭൗതികശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്. നിര്‍മിതബുദ്ധിക്ക് അടിസ്ഥാനമായ മെഷീന്‍ ലേണിങ് വിദ്യകള്‍ വികസിപ്പിച്ച അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ജോണ്‍ ജെ ഹോപ്പ്ഫീല്‍ഡും കാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ ജെഫ്രി ഇ ഹിന്റണുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
നിര്‍മിത ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിങ് സാധ്യമാക്കിയ മൗലികമായ കണ്ടെത്തലുകളും മുന്നേറ്റവും സാധ്യമാക്കിയതിനാണ് ഇരുവര്‍ക്കും ഈ ബഹുമതി നല്‍കുന്നതെന്ന് റോയല്‍ സ്വീഡിഷ് സയന്‍സ് അക്കാദമി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഡാറ്റയിൽ ചിത്രങ്ങളും മറ്റ് പാറ്റേണുകളും സംഭരിക്കാനും പുനർനിർമ്മിക്കാനും കഴിയുന്ന ഒരു അനുബന്ധ മെമ്മറി ജോൺ ഹോപ്പ്ഫീൽഡും ,ചിത്രങ്ങളിലെ പ്രത്യേക ഘടകങ്ങളെ തിരിച്ചറിയാൻ അനുവദിക്കുന്ന, ഡാറ്റയിലെ പ്രോപ്പർട്ടികൾ സ്വയമേവ കണ്ടെത്താനാകുന്ന ഒരു രീതി ജെഫ്രി ഹിൻ്റണും കണ്ടുപിടിച്ചു.
Also Read:വൈദ്യശാസ്ത്ര നൊബേല്‍ 2024; വിക്ടർ ആംബ്രോസും ഗാരി റൂവ്കുനും ജേതാക്കാൾ
നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) എന്നു പറയുമ്പോള്‍, സാധാരണഗതിയില്‍ അര്‍ഥമാക്കുന്നത്, നിര്‍മിത ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ചുള്ള മെഷീന്‍ ലേണിങ് വിദ്യയെന്നാണ്. മസ്തിഷ്‌കത്തെ അനുകരിച്ചാണ് ഈ സങ്കേതികവിദ്യ വികസിപ്പിച്ചിട്ടുള്ളത്. ഹോപ്ഫീല്‍ഡും ഹിന്റണും 1980- കള്‍ മുതലാണ്, മെഷീന്‍ ലേണിങ് വിദ്യകള്‍ രൂപപ്പെടുത്തിത്തുടങ്ങിയത്.
2023ൽ രസതന്ത്രം, ഭൗതികശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയ്ക്ക് ആവശ്യമായ ആറ്റങ്ങളുടെ പ്രധാന ഭാഗമായ ഇലക്ട്രോണുകളുമായുള്ള പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിന് ഭൗതികശാസ്ത്രജ്ഞരായ ആൻ എൽ ഹുല്ലിയർ, പിയറി അഗോസ്റ്റിനി, ഫെറൻക് ക്രൗസ് എന്നിവർക്ക് ലഭിച്ചു.