CMDRF

84 വർഷത്തിനിടെ ലോകത്തിലെ ഏറ്റവും ചൂട് കൂടിയ ദിവസമായി ജൂലൈ 21

84 വർഷത്തിനിടെ ലോകത്തിലെ ഏറ്റവും ചൂട് കൂടിയ ദിവസമായി ജൂലൈ 21
84 വർഷത്തിനിടെ ലോകത്തിലെ ഏറ്റവും ചൂട് കൂടിയ ദിവസമായി ജൂലൈ 21

‌ജൂലൈ 21 ആണ് കഴിഞ്ഞ 84 വർഷത്തിനിടെ ലോകം ഏറ്റവും കൂടുതൽ ചൂട് അനുഭവിച്ചതെന്ന റിപ്പോർട്ടുമായി യൂറോപ്യൻ യൂണിയനിലെ കോപർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവീസ്(സി3എസ്). ജൂലൈ 21ന് ആഗോള ശരാശരി താപനില 17.09 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. 84 വർഷത്തിനിടെ ആദ്യമായാണ് താപനില ഇത്രയും കൂടുന്നത്. യൂറോപ്യൻ യൂനിയൻ കാലാവസ്ഥ ഏജൻസി പറയുന്നതനുസരിച്ച്, 1940 നു ശേഷമുള്ള ഏറ്റവും ചൂടേറിയ ദിനമാണ് ജൂലൈ 21. 2023 ജൂലൈ ആറിന് 17.08 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. ഈ റെക്കോഡ് ജൂലൈ 21ന് മറികടന്നു.

ഭൂമിയിലെ പ്രതിദിന ശരാശരി താപനില 2016 ആഗസ്റ്റിൽ 16.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. പിന്നീട് കഴിഞ്ഞ 13 മാസത്തെ താപനിലയും മുൻകാല റെക്കോർഡുകളും തമ്മിലുള്ള വ്യത്യാസം അമ്പരപ്പിക്കുന്നതാണെന്ന് കാലാവസ്ഥ ഏജൻസി ഡയറക്ടർ കാർലോ ബ്യൂണ്ടെംപോ പറഞ്ഞു. 2015 മുതലാണ് താപനിലയിൽ വ്യത്യാസം വരാൻതുടങ്ങിയത്. വരുംവർഷങ്ങളിൽ റെക്കോഡുകൾ പുതുക്കിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂൺ മുതൽ ആഗസ്റ്റ് വരെ വടക്കൻ അർധഗോളത്തിൽ സാധാരണ വേനലായിരിക്കും. ദക്ഷിണാർധ ഗോളത്തിലെ സമുദ്രങ്ങൾ തണുക്കുന്നതിനാൽ വളരെ വേഗത്തിൽ വടക്കൻ അർധ ഗോളത്തിൽ ഭൂപ്രദേശങ്ങൾ ചൂടാകുന്നു. അന്റാർട്ടിക്കയിലെ വിവിധ ഭാഗങ്ങളിൽ ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ഇതാണ് ആഗോള താപനിലയിലെ വർധനവിന് കാരണമായി കാലാവസ്ഥ ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. മാത്രമല്ല, അന്റാർട്ടിക്ക് സമുദ്രത്തിലെ മഞ്ഞുപാളികൾ താഴുകയും ചെയ്തു. 2015ൽ പാരീസിൽ ചേർന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ തടയാൻ ആഗോള ശരാശരി താപനില വർധനവ് 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടാൻ നിർദേശം വന്നിരുന്നു. എന്നാൽ അതൊരിക്കലും പ്രാവർത്തികമായില്ല.

Top