CMDRF

എംഎല്‍എ ആയി കെ ബാബുവിന് തുടരാം; സ്വരാജിന്റെ ഹര്‍ജി തള്ളി

എംഎല്‍എ ആയി കെ ബാബുവിന് തുടരാം; സ്വരാജിന്റെ ഹര്‍ജി തള്ളി
എംഎല്‍എ ആയി കെ ബാബുവിന് തുടരാം; സ്വരാജിന്റെ ഹര്‍ജി തള്ളി

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന് അനുകൂലം. വിജയം കേരള ഹൈക്കോടതി ശരിവച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. വിധിയില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു. അയ്യപ്പന്റെ ചിത്രം വച്ച് താന്‍ സ്ലിപ് അടിച്ചിട്ടില്ല. എല്ലാം കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു. വിധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ആവേശമാകുമെന്നും കെ ബാബു പ്രതികരിച്ചു. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ് എന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് വാദിച്ചത്.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസില്‍ വിധി പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ ബാബുവായിരുന്നു. മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ എം സ്വരാജ് പരാജയപ്പെട്ടിരുന്നു. സിറ്റിങ് എംഎല്‍എയായിരുന്ന സിപിഎം നേതാവ് എം സ്വരാജിനെ 992 വോട്ടുകള്‍ക്കായിരുന്നു ബാബുവിന്റെ വിജയം. എന്നാല്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് പ്രചാരണം നടത്തിയതെന്നും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപിച്ചാണ് എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. കെ ബാബുവിനെ വിജയിയായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം ഉയര്‍ന്നത്.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വീടുകളില്‍ വിതരണം ചെയ്ത വോട്ടേഴ്‌സ് സ്ലിപ്പുകള്‍ക്കൊപ്പം ശബരിമല അയ്യപ്പന്റെ കൂടി പടം വിതരണം ചെയ്‌തെന്നും സ്ഥാനാര്‍ഥിയുടെ ഫോട്ടോയ്‌ക്കൊപ്പം അയ്യപ്പന്റെ പടം കൂടി ചേര്‍ത്ത് പ്രചാരണം നടത്തിയെന്നുമാണ് ആരോപണം ഉയര്‍ന്നത്. താന്‍ തോറ്റാല്‍ മണ്ഡലത്തില്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന് കെ ബാബു പ്രചരിപ്പിച്ചെന്നുമാണ് വാദം. കെ ബാബുവിന്റെ ഫേസ്ബുക്ക് പേജിലെ തെളിവുകളും വീടുകളില്‍ വിതരണം ചെയ്ത വോട്ടേഴ്‌സ് സ്ലിപ്പും തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ അയ്യപ്പന്റെ പേരില്‍ വോട്ടു പിടിച്ചിട്ടില്ലെന്നും ഇക്കാര്യം നേരത്തെ പൊലീസ് പരിശോധിച്ച് തളളിയതാണെന്നുമാണ് കെ ബാബു വാദിച്ചത്.

Top