CMDRF

‘പി.വി അന്‍വറിനെതിരെ നടപടിയെടുക്കണം’: കെ.സുരേന്ദ്രന്‍

സ്വര്‍ണ്ണക്കള്ളക്കടത്തുകാരാണ് പുതിയ വിവാദങ്ങള്‍ക്കു പിന്നിലെന്നാണ് അദ്ദേഹം പറയുന്നത്

‘പി.വി അന്‍വറിനെതിരെ നടപടിയെടുക്കണം’: കെ.സുരേന്ദ്രന്‍
‘പി.വി അന്‍വറിനെതിരെ നടപടിയെടുക്കണം’: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവതരമാണെങ്കില്‍ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭരണകക്ഷി എംഎല്‍എയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയരായിരിക്കുന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വഷണം ആവശ്യമാണ്. സ്വര്‍ണ്ണക്കടത്തും ഹവാലയും ഉള്‍പ്പെടെ ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ ഭരണത്തെ നിയന്ത്രിക്കുന്ന പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഞെട്ടിക്കുന്നതാണ്. ഭരണകക്ഷി എംഎല്‍എ പിവി അന്‍വറിന്റെ ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി തുറന്നുപറഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തിന് എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിച്ചതിലൂടെ സിപിഐയുടെ പ്രസക്തി തന്നെ ഇടതുപക്ഷത്ത് നഷ്ടമായിരിക്കുകയാണ്. കരിപ്പൂര്‍ വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണക്കടത്തു നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുകയാണ്. സ്വര്‍ണ്ണക്കള്ളക്കടത്തുകാരാണ് പുതിയ വിവാദങ്ങള്‍ക്കു പിന്നിലെന്നാണ് അദ്ദേഹം പറയുന്നത്. ആ സ്വര്‍ണ്ണക്കള്ള കടത്തുകാര്‍ സ്വന്തം പാര്‍ട്ടിയുടെ ആളുകള്‍ തന്നെയല്ലേ എന്ന് വ്യക്തമാക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്ക് ഉണ്ട്. സ്വര്‍ണ്ണ കള്ളക്കടത്തുകാരുടെ വക്കാലത്ത് എടുത്തത് സ്വന്തം പാര്‍ട്ടിയുടെ എംഎല്‍എ തന്നെയാണെന്നത് മുഖ്യമന്ത്രിക്കും സര്‍ക്കാറിനും നാണക്കേടാണ്. പിവി അന്‍വറുടെ ഫോണ്‍ചോര്‍ത്തലിനെ പറ്റി മറുപടി പറയേണ്ടതും മുഖ്യമന്ത്രി തന്നെയാണ്. പുതിയ വിവാദങ്ങള്‍ സിപിഎം നേതാക്കളുടെയും ഭരണസിരാകേന്ദ്രത്തില്‍ ഉള്ളവരുടെയും തനി നിറം തെളിയിക്കുന്നതാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മാധ്യമങ്ങള്‍ അല്ല മുഖ്യമന്ത്രിയും സംഘവുമാണ് കേരളത്തെ ലോകത്തിനു മുന്നില്‍ അവഹേളിക്കുന്നത് എന്ന് അദ്ദേഹം മനസ്സിലാക്കണം. ഒരു ശവസംസ്‌കാരത്തിന് 75,000 രൂപ ചെലവ് വരുന്ന എസ്റ്റിമേറ്റ് തയ്യാറാക്കിയ സംസ്ഥാന സര്‍ക്കാര്‍ ആണ് കേരളത്തിന് അവമതിപ്പുണ്ടാക്കുന്നത്. മുഖ്യമന്ത്രി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. എസ്ഡിആര്‍എഫ് ഫണ്ടിലെ കേന്ദ്ര വിഹിതത്തെപ്പറ്റി എന്താണ് മുഖ്യമന്ത്രി മിണ്ടാത്തത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വയനാടിന് നല്‍കിയ സഹായത്തെപ്പറ്റി ഒരു വാക്ക് എങ്കിലും മുഖ്യമന്ത്രിക്ക് പറയാമായിരുന്നു. രാജ്യം ഒറ്റക്കെട്ടായി വയനാടിന് പിന്നില്‍ അണിനിരക്കുമ്പോള്‍ ഇത്തരം സങ്കുചിത രാഷ്ട്രീയ മുഖ്യമന്ത്രിക്ക് ഭൂഷണമല്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Top