വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കമലാ ഹാരിസിന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പിന്തുണ. മികച്ച പ്രസിഡന്റ് ആകാന്‍ കമലയ്ക്ക് സാധിക്കുമെന്നും തങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും ഒബാമ പറഞ്ഞു. കമലയുടെ വിജയത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാന്‍ നിങ്ങളില്‍ അഭിമാനിക്കുന്നു. ഇത് ചരിത്രമാകും,’ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ കമല ഹാരിസിനോട് പറഞ്ഞു. ഫോണ്‍ സംഭാഷണത്തിലൂടെയായിരുന്നു ഇരുവരുടെയും ആശംസ. ഇതിന്റെ വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. സൗഹൃദത്തിനും അംഗീകാരത്തിനും കമല അവരോട് നന്ദിയും പറഞ്ഞു.
ബൈഡനു പകരം സ്ഥാനാര്‍ഥിയായി എത്തിയ കമലാ ഹാരിസിനെ ഡെമോക്രാറ്റിക് നേതാവും മുന്‍ പ്രസിഡന്റുമായ ബരാക് ഒബാമ പിന്തുണയ്ക്കുന്നില്ലെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഈ വീഡിയോ പുറത്തുവന്നത്. ട്രംപുമായി നടന്ന സംവാദത്തില്‍ തിരിച്ചടി നേരിടുകയും ആരോഗ്യ പ്രശ്നങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്തതോടെയാണ് ബൈഡന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിൻവാങ്ങിയത്. എക്സിലൂടെയാണ് ബൈഡന് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നുള്ള പിന്മാറ്റം ലോകത്തെ അറിയിച്ചത്.
രാജ്യത്തിന്റെയും ഡെമോക്രറ്റിക്ക് പാര്‍ട്ടിയുടെയും താല്പര്യം മുന്‍നിര്‍ത്തിയാണ് പിന്മാറ്റമെന്നാണ് ജോ ബൈഡന് അറിയിച്ചിരുന്നത്. പ്രായവും അനാരോഗ്യവും കാരണം ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വ്യാപക എതിര്‍പ്പുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് വെറും നാല് മാസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു ബൈഡന്റെ പിന്മാറ്റം.