മദ്യനയ അഴിമതിക്കേസിൽ ജാമ്യം തേടി കെജ്രിവാൾ ഹൈക്കോടതിയിൽ

മദ്യനയ അഴിമതിക്കേസിൽ ജാമ്യം തേടി കെജ്രിവാൾ ഹൈക്കോടതിയിൽ

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മദ്യനയ കേസിൽ ജാമ്യം തേടി ഹൈക്കോടതിയിൽ. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നൽകിയത്. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ മറുപടി പറയാൻ ഡൽഹി ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു. നേരത്തെ സിബിഐ അരവിന്ദ് കെജ്രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡി അവസാനിച്ചതോടെയാണ് സിബിഐ കോടതിയിൽ നിന്നും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിൽ വാങ്ങിയിരുന്നത്.

തിഹാർ ജയിലിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കോടതി നേരത്തെ കെജ്രിവാളിനെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. സൗത്ത് ഗ്രൂപ്പ് മദ്യ നയത്തിൽ കെജ്രിവാൾ ഇടപെട്ടു എന്നതിന് തെളിവ് ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സ്വകാര്യ വിമാനത്തിൽ ഡൽഹിയിലെത്തിയ കെജ്രിവാൾ സൗത്ത് ഗ്രൂപ്പുമായിചർച്ച നടത്തിയെന്നും സൗത്ത് ഗ്രൂപ്പ് ആവശ്യപ്പെട്ട രീതിയിൽ നയമുണ്ടാക്കിയെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്. ഈ കാര്യങ്ങൾ പരിശോധിക്കാൻ കെജ്രിവാളിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.

കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയായിരുന്നു സിബിഐ തിഹാർ ജയിലിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ഇതിന് പിന്നാലെ സുപ്രീം കോടതിയിൽ നൽകിയ ഹർജി അദ്ദേഹം പിൻവലിച്ചിരുന്നു. ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഡൽഹി ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഹൈക്കോടതിയുടെ പൂർണ്ണ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്ന സാഹചര്യത്തിലായിരുന്നു കെജ്രിവാളിന്റെ അഭിഭാഷകന്റെ നടപടി. ഹർജി പിൻവലിക്കാൻ അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് അനുമതി നൽകിയത്. സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഇക്കാര്യം കൂടി ഉൾപ്പെടുത്തിയാണ് പുതിയ ജാമ്യാപേക്ഷ.

Top