കളിയിക്കാവിളയിലെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ

കളിയിക്കാവിളയിലെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ഒളിവിലുള്ള രണ്ടാം പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗൂഡാലോചനയിൽ പൂവാർ പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം സുനിലും പ്രേമചന്ദ്രനും അമ്പിളിയും ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് പൊലീസ് പറയുന്നത്. അമ്പിളിയെ കൊല ചെയ്യാൻ കൊണ്ടുവിട്ടത് സുനിലും പ്രേമചന്ദ്രനും കൂടിയാണ് എന്നും പൊലീസ് പറയുന്നു. ഇരുവരുടെയും നിർദേശപ്രകാരമാണോ അമ്പിളി കൊല നടത്തിയതെന്നാണ് പൊലീസ് ഇപ്പോൾ പരിശോധിക്കുന്നത്.

ഒളിവിലുള്ള രണ്ടാം പ്രത്രി സുനിലിനെ കണ്ടെത്താൻ ഊർജ്ജിതമായി അന്വേഷണം തുടരുകയാണ്. ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനിൽ കേരളത്തിൽ തന്നെ ഉണ്ടെന്നാണ് വിവരം. മുഖ്യപ്രതി ചൂഴാറ്റുകോട്ട അമ്പിളിക്ക് കൊല നടത്താനുള്ള സർജിക്കൽ ബ്ലേഡ്, ക്ലോറോഫോം, കൈയുറകൾ, കൊലക്കുശേഷം മാറ്റാനുള്ള വസ്ത്രങ്ങൾ എന്നിവ എത്തിച്ചു നൽകിയത് സുനിലാണ്. ജെസിബി വാങ്ങാൻ കാറിൽ കരുതിയിരുന്ന പണം മാത്രം തട്ടി എടുക്കുകയാണോ പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശം ഇവർക്ക് ഉണ്ടൊ എന്നതാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്.

കൊലപാതകം ക്വട്ടേഷനെന്ന് ഇന്നലെയാണ് മുഖ്യപ്രതി അമ്പിളി സമ്മതിച്ചത്. കൊല്ലപ്പെട്ട ദീപു പറഞ്ഞിട്ടാണ് കൊല ചെയ്തതതെന്നും ഇൻഷുറൻസ് തുക നേടിയെടുക്കുന്നതിന്റെ ഭാഗമാണ് കൊല നടത്തിയത് എന്നുമായിരുന്നു അമ്പിളി ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. അമ്പിളിയുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് കൂടുതൽ ചോദ്യം ചെയ്യലുകളിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം അമ്പിളിയുടെ ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. അമ്പിളിയുടെ വീടായ മലയത്തും കാറിൽ കയറിയ നെയ്യാറ്റിൻകരയിലും കൃത്യം നടത്തിയ കളിക്കാവിള ഒറ്റാമരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പ്രതി അമ്പിളിയെ, കന്യാകുമാരി എസ് പി സുന്ദരവദനത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്. അമ്പിളിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.

തിങ്കളാഴ്ച രാത്രി 11 ഓട് കൂടി അമിത ശബ്ദത്തിൽ ഇരമ്പിച്ച് കൊണ്ട് റോഡരികിൽ നിൽക്കുന്നത് കണ്ട് കാർ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ഡ്രൈവിങ് സീറ്റിൽ കഴുത്ത് മുറിഞ്ഞ നിലയിൽ ദീപുവിന്റെ മൃതദേഹം കണ്ടത്. കത്തിയും കണ്ടെത്തിയിരുന്നു. പുറകിലത്തെ സീറ്റിൽനിന്ന് ഒരാൾ ബാഗുമായി ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. മണ്ണുമാന്തിയന്ത്രങ്ങളുടെ വർക്ക്ഷോപ്പും സ്പെയർ പാർട്സ് കടയും നടത്തുന്ന ആളാണ് ദീപു. മണ്ണുമാന്തിയന്ത്രം വാങ്ങാൻ കോയമ്പത്തൂരിലേക്കു പോകുന്നുവെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ ദീപു വീട്ടിൽ നിന്ന് ഇറങ്ങിയത്.

Top