യുക്രൈനില്‍ റഷ്യ നടത്തുന്ന നീക്കങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കുമെന്ന് കിം ജോങ് ഉന്‍

യുക്രൈനില്‍ റഷ്യ നടത്തുന്ന നീക്കങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കുമെന്ന് കിം ജോങ് ഉന്‍

മോസ്‌കോ: യുക്രൈനില്‍ റഷ്യ നടത്തുന്ന നീക്കങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്റെ ഉത്തരകൊറിയന്‍ സന്ദര്‍ശന വേളയിലാണ് കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം.

വിദേശ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ പരസ്പരം സഹായിക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. മറ്റു മേഖലകളിലും സഹകരണം ശക്തമാക്കാന്‍ ധാരണയായി. സുരക്ഷാ, വാണിജ്യം, സാമ്പത്തികം, ടൂറിസം, സാംസ്‌കാരികം എന്നിങ്ങനെ സര്‍വമേഖലയിലും സഹകരിക്കാനുള്ള തന്ത്ര പങ്കാളിത്ത കരാറിലാണ് പുടിനും ഉത്തരകൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നും ഒപ്പുവെച്ചത്. ഇതിലെ ഏറ്റവും നിര്‍ണായക കരാറാണ് വിദേശ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ സഹായിക്കാനുള്ള പരസ്പര ധാരണ.

പാശ്ചാത്ത്യ ആക്രമണങ്ങളെ നേരിടാനും പരമാധികാരം ഉറപ്പാക്കാനും ഉത്തരകൊറിയ നടത്തുന്ന നീക്കങ്ങളെ റഷ്യ പിന്തുണയ്ക്കുമെന്ന് പുടിന്‍ പറഞ്ഞു. റഷ്യയെ ആക്രമിക്കാന്‍ വിവിധ പാശ്ചാത്ത്യ രാജ്യങ്ങള്‍ യുക്രെയ്‌നിന് ആയുധങ്ങള്‍ നല്‍കുന്നുവെന്നും ഇത്തരം സാഹചര്യത്തില്‍ ഉത്തരകൊറിയയുമായി സൈനിക സഹകരണം വരെ ഉണ്ടാക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.

ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തമാണെന്നും പുതിയ കരാര്‍ സമാധാനത്തിനും പ്രതിരോധത്തിനും വേണ്ടിയാണെന്നും ഉന്‍ പ്രതികരിച്ചു. അതേ സമയം ആയുധ കൈമാറ്റം നടന്നെന്ന ആരോപണത്തെ ഇരു രാജ്യങ്ങളും തള്ളിക്കളഞ്ഞു. ഉത്തര കൊറിയയുമായുള്ള ആയുധ കൈമാറ്റം ഐക്യരാഷ്ട്ര സഭ വിലക്കിയിട്ടുണ്ട്.

Top