ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയുടെ നായകമികവിനെ പ്രശംസിച്ച് സഹതാരം രവിചന്ദ്രൻ അശ്വിൻ. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അശ്വിന്റെ പ്രതികരണം. ടീമിലെ എല്ലാവർക്കും പ്രോത്സാഹനമായിരുന്ന നായകനായിരുന്നു വിരാട് കോഹ്‍ലിയെന്ന് അശ്വിൻ പറഞ്ഞു. സഹതാരങ്ങളിൽ നിന്ന് എന്താണോ കോഹ്‍ലി ആഗ്രഹിച്ചിരുന്നത് അത് സ്വയം ചെയ്തുകാണിക്കും. ടീമിനെ മുന്നിൽനിന്ന് നയിച്ചിരുന്ന ക്യാപ്റ്റനായിരുന്നു വിരാട് കോഹ്‍ലിയെന്നും രവിചന്ദ്രൻ അശ്വിൻ വ്യക്തമാക്കി.
2016ലാണ് എം എസ് ധോണിയുടെ പിൻഗാമിയായി കോഹ്‍ലി ആദ്യമായി ഇന്ത്യൻ നായകനാകുന്നത്. 68 മത്സരങ്ങളിൽ കോഹ്‍ലി ഇന്ത്യയെ നയിച്ചു. 40ലും വിജയം നേടി. 15 മത്സരങ്ങൾ വിദേശ മണ്ണിലായിരുന്നു വിജയിച്ചത്. 24 ടെസ്റ്റ് പരമ്പരകളിൽ കോഹ്‍ലി ഇന്ത്യൻ നായകനായി. അതിൽ 18ലും വിജയിച്ചു. ഇക്കാലയളവിൽ 5,703 റൺസ് നേടാനും കോഹ്‍ലിക്ക് സാധിച്ചു.
Also Read:സ്പാനിഷ് ഫുട്ബോൾ ലീഗ്; ഇരട്ട ഗോളുമായി റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ
95 ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‍ലി 65ലും വിജയം നേടിത്തന്നു. 2017ലെ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനൽ കളിച്ചതും 2019 ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിൽ എത്തിയതുമാണ് കോഹ്‍ലിയുടെ കീഴിൽ ഇന്ത്യൻ ടീമിന്റെ നേട്ടങ്ങൾ. ട്വന്റി 20യിൽ 50 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‍ലി 39 വിജയങ്ങൾ നേടിനൽകി. മികച്ച വിജയശതമാനം ഉണ്ടായിരിന്നിട്ടും 2021ൽ കോഹ്‍ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ബിസിസിഐ പുറത്താക്കി. ഐസിസി ടൂർണമെന്റുകളിൽ നിർണായക മത്സരങ്ങളിൽ പരാജയപ്പെട്ട് പുറത്താകുന്നതായിരുന്നു കാരണം.
ആക്രമണ ശൈലിയിലുള്ള കോഹ്‍ലിയുടെ നേതൃത്വവും ഇന്ത്യൻ ടീമിനുള്ളിൽ പ്രതിസന്ധികൾ സൃഷ്ടിച്ചു. 2017ൽ ഇന്ത്യൻ പരിശീലകനായിരുന്ന അനിൽ കുംബ്ലെയുമായുള്ള അഭിപ്രായഭിന്നതകൾ ന്ത്യൻ ക്രിക്കറ്റിന്റെ ഡ്രെസ്സിംഗ് റൂമിന് പുറത്തേയ്ക്കുവന്നു. പിന്നാലെ അനിൽ കുംബ്ലെയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയായിരുന്നു.