കോഴിക്കോട് ഇന്ത്യയിലെ ആദ്യ സാഹിത്യനഗരം: എം ബി രാജേഷ് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും

കോഴിക്കോട് ഇന്ത്യയിലെ ആദ്യ സാഹിത്യനഗരം: എം ബി രാജേഷ് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും

കോഴിക്കോട് : ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി കോഴിക്കോടിനെ ഇന്ന് പ്രഖ്യാപിക്കും. യൂനെസ്‌കോ പ്രഖ്യാപിച്ച സാഹിത്യ നഗര പദവിക്ക് കോഴിക്കോട് അര്‍ഹത നേടിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. മന്ത്രി എം ബി രാജേഷ് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും. പ്രഖ്യാപനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ കാത്തിരിക്കുകയായിരുന്നു കോര്‍പറേഷന്‍. എം ടി വാസുദേവന്‍ നായരുമായി വേദി പങ്കിടില്ലെന്ന മുഖ്യമന്ത്രിയുടെ വാശിയാണ് അഭിമാന പ്രഖ്യാപനത്തില്‍ നിന്ന് മുഖ്യമന്ത്രി വിട്ട് നില്‍ക്കാന്‍ കാരണമെന്നാണ് കോര്‍പറേഷനിലെ പ്രതിപക്ഷം ആരോപിക്കുന്നത്.

22ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുമെന്നായിരുന്നു കോര്‍പറേഷന്റെ പ്രതീക്ഷ. ഇന്നലെ എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ ഉദ്ഘാടകനായി മുഖ്യമന്ത്രി കോഴിക്കോട്ടെത്തിയെങ്കിലും ഇന്നത്തെ സാഹിത്യനഗര പ്രഖ്യാപനത്തിന് കാത്ത് നില്‍ക്കാതെ മടങ്ങുകയായിരുന്നു. ലോഗോ പ്രകാശനത്തിനൊപ്പം കോര്‍പ്പറേഷന്റെ വജ്ര ജൂബിലി സമ്മാനദാന സമര്‍പ്പണം നടത്താനും നിശ്ചയിച്ചതും മുഖ്യമന്ത്രിയെയായിരുന്നുവെന്ന് കോര്‍പറേഷന്‍ പ്രതിപക്ഷ ലീഡര്‍ ശോഭിത പറഞ്ഞു. പരിപാടിയുമായി സഹകരിക്കാന്‍ തീരുമാനിച്ച കോര്‍പറേഷനിലെ പ്രതിപക്ഷം ഭരണസമിതിയുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണ്.

Top