കോഴിക്കോട് വന്‍ ലഹരി വേട്ട; എംഡിഎംഎയുമായി അഞ്ചുപേര്‍ പിടിയില്‍

കോഴിക്കോട് വന്‍ ലഹരി വേട്ട; എംഡിഎംഎയുമായി അഞ്ചുപേര്‍ പിടിയില്‍

കോഴിക്കോട്: മണാശ്ശേരിയില്‍ 616.5 ഗ്രാം എംഡിഎംഎയുമായി അഞ്ചുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലഹരിമരുന്ന് വില്‍പന നടത്തുന്ന താമരശ്ശേരി, പുതുപ്പാടി സ്വദേശികളാണ് എക്സൈസിന്റെ പിടിയിലായത്. ബുധനാഴ്ച രാത്രി 11 മണിയോടെ മണാശ്ശേരി പെട്രോള്‍ പമ്പിനു സമീപത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍നിന്ന് എംഡിഎംഎ പിടികൂടിയത്.

കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് കമ്മിഷണറുടെ പ്രത്യേക സ്‌ക്വാഡ് നടത്തിയ നീക്കത്തിലാണു ലഹരിമരുന്ന് പിടികൂടിയത്. മണാശ്ശേരി ഭാഗത്ത് നടത്തിയ പരിശോധനയില്‍ 616.5 ഗ്രാം എംഡിഎംഎയുമായി താമരശ്ശേരി തച്ചംപൊയില്‍ വെളുപ്പാന്‍ചാലില്‍ മുബഷിര്‍ (24), പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍ ആഷിക് (34) എന്നിവരാണ് ആദ്യം പിടിയിലായത്. ലഹരിമരുന്ന് കടത്തിയ സ്‌കൂട്ടറും 72,500 രൂപയും 2 മൊബൈല്‍ ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തു.

പിടികൂടിയവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണാശ്ശേരിയിലെ വാടക മുറിയില്‍നിന്ന് മൂന്നുപേരെ കൂടി എക്സൈസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി ചുടലമുക്ക് അരേറ്റ കുന്നുമ്മല്‍ ഹബീബ് റഹ്‌മാന്‍ (23), എളേറ്റില്‍ വട്ടോളി കരിമ്പാപൊയില്‍ ഫായിസ് മുഹമ്മദ് (27), ചേളന്നൂര്‍ പള്ളിയാറപൊയില്‍ ജാഫര്‍ സാദിഖ് (28) എന്നിവരാണു പിടിയിലായത്. ഇവരില്‍നിന്ന് 43 ഗ്രാം എംഡിഎംഎയും 12,500 രൂപയും പിടിച്ചെടുത്തു. പ്രതികളെ ഇന്നു വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍, എക്സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗം ഷിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Top