CMDRF

കൃതിയെ കൊന്നത് മുറിയിൽനിന്ന് വലിച്ചിറക്കി കഴുത്തറുത്ത്; യുവാവിനെ മധ്യപ്രദേശിൽനിന്ന് പിടികൂടി

കൃതിയെ കൊന്നത് മുറിയിൽനിന്ന് വലിച്ചിറക്കി കഴുത്തറുത്ത്; യുവാവിനെ മധ്യപ്രദേശിൽനിന്ന് പിടികൂടി
കൃതിയെ കൊന്നത് മുറിയിൽനിന്ന് വലിച്ചിറക്കി കഴുത്തറുത്ത്; യുവാവിനെ മധ്യപ്രദേശിൽനിന്ന് പിടികൂടി

‌ബെംഗളൂരു: കോറമംഗലയിലെ പിജി ഹോസ്റ്റലിൽ വച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്. പ്രതിയുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബിഹാർ സ്വദേശിനിയായ കൃതി കുമാരിയാണ് (24) ചൊവ്വാഴ്ച രാത്രി ക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അഭിഷേകിനെ മധ്യപ്രദേശിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് ശനിയാഴ്ച പുലർച്ചെ ബെംഗളൂരു പൊലീസ് പിടികൂടിയത്. കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയ ശേഷം യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. ക്രൂരമായ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

ഹോസ്റ്റലിലെ കെയർ ടേക്കർ രാത്രി ഭക്ഷണം കഴിക്കാൻ പുറത്തു പോയ തക്കം നോക്കിയാണ് പ്രതിയായ അഭിഷേക് അകത്തു കയറയിത്. മൂന്നാം നിലയിലെ മുറിക്ക് സമീപത്തു വച്ച് യുവാവും കൃതിയുമായി പിടിവലി നടന്നു. ഇതിനു പിന്നാലെയായിരുന്നു ക്രൂരമായ കൊലപാതകം. രക്തം വാർന്ന് നിലത്തു വീണ കൃതിയുടെ നിലവിളി കേട്ടാണ് മറ്റു മുറികളിലുണ്ടായിരുന്നവർ സംഭവമറിയുന്നത്. ഇവർ ഉടനെ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൃതി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

പ്രതി യുവതിക്കൊപ്പം റൂമിൽ താമസിക്കുന്ന മറ്റൊരു യുവതി​യുടെ സുഹൃത്തായിരുന്നു. ഇവർ തമ്മിൽ തർക്കമുണ്ടായപ്പോൾ സുഹൃത്തിനോട് യുവാവുമായി അകലം പാലിക്കാൻ കൃതി ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കുറച്ച് ദിവസങ്ങൾക്കു മുൻപാണ് കൃതി കോറമംഗലയിലെ വിആർ ലേഔട്ടിലുള്ള പിജിയിൽ എത്തിയത്. സ്വകാര്യ ഐടി കമ്പനിയിലെ ജോലിക്കാരിയാണ് കൊല്ലപ്പെട്ട കൃതി കുമാരി. ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വകുപ്പ് 103 പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മധ്യപ്രദേശിൽ നിന്ന് പിടിയിലായ പ്രതിയെ വൈകാതെ തന്നെ ബെംഗളൂരുവിൽ എത്തിക്കും.

Top