കുവൈറ്റ് തീപിടിത്തം: അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

കുവൈറ്റ് തീപിടിത്തം: അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

കൊച്ചി: കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. പൊതുദര്‍ശനത്തിന് വേണ്ടി നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു.

വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങും അന്തിമോപചാരം അര്‍പ്പിക്കാന്‍ വിമാനത്തവളത്തിലെത്തിയിരുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ പൊലീസ് അകമ്പടിയില്‍ വീടുകളിലേക്ക് എത്തിക്കും. ഇതിനായി നോര്‍ക്കയുടെ ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

23 മലയാളികളുടെ ഉള്‍പ്പെടെ 31 പേരുടെ മൃതദേഹമാണ് കൊച്ചിയിലെത്തിയത്. 14 മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഡല്‍ഹിയിലേക്ക് തിരക്കും. 23 മലയാളികള്‍, 7 തമിഴ്‌നാട് സ്വദേശികള്‍, ഒരു കര്‍ണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണു കൊച്ചിയില്‍ കൈമാറിയത്. ഓരോ ആംബുലന്‍സിനും പ്രത്യേകം അകമ്പടി വാഹനം ഒരുക്കിയിട്ടുണ്ട്.

അരുണ്‍ ബാബു (തിരുവനന്തപുരം), നിതിന്‍ കൂത്തൂര്‍ (കണ്ണൂര്‍), തോമസ് ഉമ്മന്‍ (പത്തനംതിട്ട), മാത്യു തോമസ് (ആലപ്പുഴ), ആകാശ് എസ്. നായര്‍ (പത്തനംതിട്ട), രഞ്ജിത് (കാസര്‍കോട്), സജു വര്‍ഗീസ് (പത്തനംതിട്ട), കേളു പൊന്മലേരി (കാസര്‍കോട്), സ്റ്റെഫിന്‍ ഏബ്രഹാം സാബു (കോട്ടയം), എം.പി. ബാഹുലേയന്‍ (മലപ്പുറം), കുപ്പന്റെ പുരയ്ക്കല്‍ നൂഹ് (മലപ്പുറം), ലൂക്കോസ്/സാബു (കൊല്ലം), സാജന്‍ ജോര്‍ജ് (കൊല്ലം), പി.വി. മുരളീധരന്‍ (പത്തനംതിട്ട), വിശ്വാസ് കൃഷ്ണന്‍ (കണ്ണൂര്‍), ഷമീര്‍ ഉമറുദ്ദീന്‍ (കൊല്ലം), ശ്രീഹരി പ്രദീപ് (കോട്ടയം), ബിനോയ് തോമസ്, ശ്രീജേഷ് തങ്കപ്പന്‍ നായര്‍, സുമേഷ് പിള്ള സുന്ദരന്‍, അനീഷ് കുമാര്‍ ഉണ്ണന്‍കണ്ടി, സിബിന്‍ തേവരോത്ത് ഏബ്രഹാം, ഷിബു വര്‍ഗീസ് എന്നിവരാണ് മരിച്ച മലയാളികള്‍.

Top