CMDRF

അടിയന്തര ഇടപെടല്‍ ഉണ്ടാകണം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

അടിയന്തര ഇടപെടല്‍ ഉണ്ടാകണം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
അടിയന്തര ഇടപെടല്‍ ഉണ്ടാകണം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എയര്‍ ഇന്ത്യയുടെ മാപ്പര്‍ഹിക്കാത്ത തീരുമാനത്തിന്റെ ഫലമായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാര്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാര്‍ അറിയുന്നതെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

യാത്ര മുടങ്ങിയാല്‍ ജോലി നഷ്ടപ്പെടുന്നവരുള്‍പ്പെടെ ഇന്നുതന്നെ വിദേശത്ത് എത്തേണ്ടവരാണ് യാത്രക്കാരില്‍ പലരും. മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാര്‍ക്ക് ഭക്ഷണവും താമസവും നല്‍കാന്‍ പോലും എയര്‍ ഇന്ത്യ തയാറാകുന്നില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ്ണ രൂപം

കേരളത്തില്‍ നിന്നുള്ള നിരവധി അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് അന്യായമായി റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ തടസ്സം പരിഹരിക്കാന്‍ അടിയന്തര നടപടി അഭ്യര്‍ത്ഥിക്കാനുവേണ്ടിയാണ് ഈ കത്ത് എഴുതുന്നത്.

എയര്‍ ഇന്ത്യയുടെ മാപ്പര്‍ഹിക്കാത്ത തീരുമാനത്തിന്റെ ഫലമായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാര്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കണ്ടെത്തല്‍ ഭയാനകമാണ്. വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് ഭൂരിഭാഗം യാത്രക്കാരും തീരുമാനത്തെക്കുറിച്ച് അറിഞ്ഞത്. മിഡില്‍ ഈസ്റ്റിലേക്ക് പോകുന്ന നിരവധി ആളുകള്‍ക്ക് കൃത്യസമയത്ത് മടങ്ങാന്‍ കഴിയാത്തതിനാല്‍ അവരുടെ തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ടുപോയ യാത്രക്കാര്‍ക്ക് ഭക്ഷണമോ താമസസൗകര്യമോ നല്‍കാനുള്ള മര്യാദ പോലും എയര്‍ ഇന്ത്യ നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ അടിയന്തര സാഹചര്യത്തില്‍, കേരളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ ഒന്നിലധികം അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നുള്ള തടസ്സം പരിഹരിക്കുന്നതിന് ബദല്‍ ക്രമീകരണങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്നാണ് യാത്രക്കാരുടെ പരാതി. കണ്ണൂര്‍, നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധം നടക്കുന്നത്. ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. 250ഓളം ക്യാബിന്‍ ക്രൂ അംഗങ്ങളാണ് സമരം നടത്തുന്നത്. അലവന്‍സ് കൂട്ടി നല്‍കണം എന്നാണ് ആവശ്യം. വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാര്‍ജ, മസ്‌കറ്റ്, അബുദബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയില്‍ ബഹ്‌റൈന്‍, മസ്‌കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.

Top