ഫ്ലോറിഡ: ലീഗ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മയാമിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മെക്സിക്കൻ ക്ലബ് പൂബ്‍ലെയെ പരാജയപ്പെടുത്തിയാണ് മയാമി വിജയം ആഘോഷിച്ചത്. സൂപ്പർതാരം ലയണൽ മെസ്സി ഇല്ലാതെയാണ് മയാമി മത്സരത്തിനിറങ്ങിയത്. മാത്തിയാസ് റോജസും ലൂയിസ് സുവാരസും ഗോളുകൾ നേടി.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഇന്റർ മയാമിക്കായി മാർസെലോ വെയ്ഗാൻഡ് വലചലിപ്പിച്ചെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു. എന്നാൽ ആദ്യ മിനിറ്റുകളിൽ ലഭിച്ച മുന്നേറ്റം മുതലാക്കിയ മയാമി സംഘം ഒമ്പതാം മിനിറ്റിൽ തന്നെ മുന്നിലെത്തി. മാത്തിയാസ് റോജസ് ആണ് ആദ്യ ഗോൾ സ്കോറർ. ആദ്യ പകുതിയിൽ ലീഡ് ചെയ്യാനും ഇന്റർ മയാമിക്ക് കഴിഞ്ഞു.
രണ്ടാം പകുതിയിൽ 72-ാം മിനിറ്റിലാണ് മയാമിയുടെ രണ്ടാം ഗോൾ പിറന്നത്. സൂപ്പർതാരം ലൂയിസ് സുവാരസ് ഇത്തവണ വല ചലിപ്പിച്ചു. പിന്നാലെ നിശ്ചിത സമയം പൂർത്തിയായപ്പോൾ മത്സരവിജയവും മയാമി സംഘം സ്വന്തമാക്കി. ആഗസ്റ്റ് നാലിനാണ് ലീഗ്സ് കപ്പിൽ ഇന്റർ മയാമിയുടെ അടുത്ത മത്സരം. മെക്സിക്കൻ ക്ലബ് ടൈഗ്രെസ് ആണ് എതിരാളികൾ.