എല്‍.ഇ.ഡി. ബള്‍ബിന്റെ കാലത്ത് ചിലര്‍ റാന്തലുമായി നടക്കുന്നു; പ്രതിപക്ഷത്തിനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി പ്രധാനമന്ത്രി

എല്‍.ഇ.ഡി. ബള്‍ബിന്റെ കാലത്ത് ചിലര്‍ റാന്തലുമായി നടക്കുന്നു; പ്രതിപക്ഷത്തിനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി പ്രധാനമന്ത്രി

പാട്ന: പ്രതിപക്ഷത്തിനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ പാടലിപുത്രയിലായിരുന്നു മോദിയുടെ പരാമര്‍ശം. എല്‍.ഇ.ഡി. ബള്‍ബിന്റെ കാലത്ത് ചിലര്‍ റാന്തലുമായി നടക്കുന്നുവെന്ന് മോദി പരിഹസിച്ചു. ബിഹാര്‍ മുഴുവന്‍ ഇരുട്ടിലിരിക്കുമ്പോള്‍ സ്വന്തം വീട്ടില്‍ മാത്രമാണ് അവര്‍ വെളിച്ചമെത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിന് പുതിയ ദിശനല്‍കിയ നാടാണ് ബിഹാര്‍. എസ്.സി/ എസ്.ടി/ ഒ.ബി.സി. വിഭാഗങ്ങളുടെ അവകാശങ്ങള്‍ തട്ടിപ്പറിച്ച് മുസ്ലിങ്ങള്‍ക്ക് നല്‍കാനുള്ള ഇന്ത്യ സഖ്യത്തിന്റെ പദ്ധതികളെ തകര്‍ക്കുമെന്ന് ഇവിടെവെച്ച് പ്രഖ്യാപിക്കുകയാണ്. വോട്ട് ജിഹാദില്‍ ഏര്‍പ്പെട്ടവരുടെ പിന്തുണ നേടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഒ.ബി.സി. പട്ടികയില്‍ മുസ്ലിം വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുള്ള ബംഗാള്‍ സര്‍ക്കാരിന്റെ ശ്രമം കല്‍ക്കട്ട ഹൈക്കോടതി വിഫലമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആഗോളതലത്തില്‍ രാജ്യത്തിന്റെ ശക്തിയോട് നീതി പുലര്‍ത്താന്‍ കഴിയുന്ന പ്രധാനമന്ത്രിയേയാണ് ഇന്ത്യക്ക് ആവശ്യം. എന്നാല്‍, പ്രധാനമന്ത്രി പദം ഉപയോഗിച്ച് കസേരകളി നടത്താനാണ് ഇന്ത്യ സഖ്യത്തിന്റെ ശ്രമം. കോണ്‍ഗ്രസും ആര്‍.ജെ.ഡിയും എന്‍.സി.പിയും എസ്.പിയും പ്രധാനമന്ത്രി പദത്തില്‍ കുറഞ്ഞകാലമെങ്കിലും ഇരിക്കാന്‍ മോഹിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

Top