വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനായ ഗായകന്‍ ലിയാം പെയിനെ കഴിഞ്ഞദിവസം ഹോട്ടലിന്റെ മുകള്‍നിലയില്‍നിന്ന് താഴേക്ക് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലായിരുന്നു സംഭവം. കാമുകി കെയിറ്റ് കാസിഡിയുമായി അര്‍ജന്റീനയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു മുപ്പത്തൊന്നുകാരന്‍.
കെയിറ്റ് ഈ മാസം 14-ന് തിരിച്ചുപോയെങ്കിലും ലിയാം അര്‍ജന്റീനയില്‍ തുടര്‍ന്നു. മരണത്തെ ചുറ്റിപ്പറ്റി ദുരൂഹതകള്‍ ഉയരുന്നതിനിടെ മരണകാരണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണിപ്പോള്‍. ഹോട്ടലിലെ മൂന്നാംനിലയിലെ മുറിയിലെ ബാല്‍ക്കണിയില്‍നിന്ന് വീണാണ് മരണം. ഗുരുതരമായി പരിക്കേറ്റിരുന്നു.
Also Read: ഗിരീഷ് എ ഡി- നസ്ലെന്‍ ‘ഐ ആം കാതലന്‍’ റിലീസ് നവംബര്‍ 7 ന്
ലിയാം മരിക്കുന്നതിന് മുന്‍പ് ഹോട്ടലില്‍നിന്ന് ഒരു കോള്‍ വന്നരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മയക്കുമരുന്നിന്റെയോ മദ്യത്തിന്റെയോ ലഹരിയിലായിരിക്കാന്‍ സാധ്യതയുള്ളൊരാള്‍ അക്രമസ്വഭാവം കാണിക്കുന്നുവെന്നായിരുന്നു ഫോണ്‍ കോള്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം, അതീവ ഗുരുതരമായ പരിക്കുകളും ആന്തരികവും ബാഹ്യവുമായ രക്തസ്രാവവുമാണ് മരണകാരണം.
Also Read: ലാൽ ജോസ് ചിത്രത്തില്‍ നായകനായി ഫഹദ്
അതേസമയം എങ്ങനെയാണ് താഴേക്ക് വീണതെന്നതില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നു. മരണത്തിന് മുന്‍പ് അക്രമാസക്തനായി കാണപ്പെട്ട ലിയാമിനെ ഹോട്ടല്‍ ജീവനക്കാര്‍ തിരികെ മുറിയിലേക്ക് മാറ്റിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ശരീരത്തില്‍ മൊത്തം 25 മുറിവുകളുണ്ടെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. അത്രയും ഉയരത്തില്‍നിന്ന് വീഴുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ മുറിവുകളാണ് അതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ തലച്ചോറിനും തലയോട്ടിക്കും, നെഞ്ച്, അടിവയര്‍, കൈകാലുകള്‍ക്കുമേറ്റ പരിക്കുകളും മരണത്തിലേക്ക് നയിച്ചു.