ലോക്‌സഭാ തിരഞ്ഞെടുപ്പ്; അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പ്; അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്. പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയില്‍ വീടുകള്‍ കയറി പ്രചാരണം നടത്തും. ബാരാബങ്കിയിലാണ് രാഹുലിന്റെ പ്രചാരണ പരിപാടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയില്‍ പ്രചാരണ റാലി നടത്തും. യുപിയിലാണ് അഞ്ചാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പോളിംഗിന് എത്തുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടിംഗ് കണക്കുകളിലെ കാലതാമസം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി മറുപടി തേടി. ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പുകളിലെ അന്തിമ ബോട്ടിംഗ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ കാലതാമസം വന്നെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.

തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി 300 ൽ അധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. പല സംസ്ഥാനങ്ങളിലും സ്വാധീനം ഇല്ലാത്തത് കൊണ്ട് ബിജെപി 200 സീറ്റിൽ കൂടുതൽ നേടില്ലെന്നും ഖാർഗെ മുംബൈയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.

Top