നീറ്റ് പരീക്ഷയിൽ മാർക്ക് കുറവ്; രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കി

നീറ്റ് പരീക്ഷയിൽ മാർക്ക് കുറവ്; രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കി

ഡൽഹി: നീറ്റ് പരീക്ഷാ ഫലം പുറത്ത് വന്നതോടെ രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ദോസ, കോട്ട എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബങ്ങൾക്ക് വിട്ടുനൽകും.

കേരളത്തിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നും അടക്കം വിദ്യാർത്ഥികൾ പരീക്ഷയിൽ അട്ടിമറി ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്. 67 പേരും 720ൽ 720ഉം നേടി ഒന്നാം റാങ്ക് നേടുന്നത് അസാധാരണ സംഭവമാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. കഴിഞ്ഞ തവണ ഒന്നാം റാങ്ക് ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് ലഭിച്ചിരുന്നത്. ഒരേ സെൻററിൽ പരീക്ഷ എഴുതിയവർക്ക് ഉൾപ്പെടെ ഒന്നാം റാങ്കുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ അട്ടിമറി നടന്നുവെന്നാരോപിച്ച് 100ലധികം പരാതികളാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ചിട്ടുള്ളത്.

അതേസമയം, ഇപ്പോഴത്തെ ആക്ഷേപങ്ങളിൽ അടിസ്ഥാനമില്ലെന്നും പരാതിക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും എൻടിഎ വ്യക്തമാക്കി. ഔദ്യോഗിക വിശദീകരണം ഉടൻ പുറത്തിറക്കുമെന്നും എൻ ടി എ വൃത്തങ്ങൾ പറഞ്ഞു. എൻസിഇആർടി പാഠപുസ്തകത്തിലെ ഉത്തരത്തിൻറെ പിഴവിനാണ് ഗ്രേസ് മാർക്ക് എന്നാണ് എൻടിഎയുടെ വിശദീകരണം.

Top