യാത്രയ്ക്കിടെ ലഗേജ് മോഷണം പോയി: നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണമെന്ന് ഇന്ത്യന്‍ റെയില്‍വേയോട് ഉപഭോക്തൃ കോടതി

യാത്രയ്ക്കിടെ ലഗേജ് മോഷണം പോയി: നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണമെന്ന് ഇന്ത്യന്‍ റെയില്‍വേയോട് ഉപഭോക്തൃ കോടതി

യാത്രയ്ക്കിടെ ലഗേജ് മോഷണം പോയ സ്ത്രീക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ഇന്ത്യന്‍ റെയില്‍വേയോട് ഉപഭോക്തൃ കോടതി. ഇന്ത്യന്‍ റെയില്‍വേയുടെ സേവനങ്ങളില്‍ അശ്രദ്ധയും വീഴ്ചയും ഉണ്ടെന്ന് നിരീക്ഷിച്ചാണ് ഉപഭോക്തൃ കോടതിയുടെ വിധി. 2016 ജനുവരിയില്‍ മാള്‍വ എക്‌സ്പ്രസിന്റെ റിസര്‍വ്ഡ് കോച്ചില്‍ യാത്രചെയ്യുന്നതിനിടെയാണ് യാത്രക്കാരിയുടെ 80,000 രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ അടങ്ങിയ ബാഗ് മോഷണം പോയത്. തുടര്‍ന്നാണ് യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

സുഗമമായ യാത്രക്കൊപ്പം അവരുടെ സുരക്ഷയും റെയില്‍വേയുടെ കടമയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അതേസമയം, തങ്ങളുടെ കൈവശം ഉള്ള ലഗേജിന്റെ ഉത്തരവാദിത്തം യാത്രക്കാര്‍ക്ക് തന്നെയാണെന്നുള്ള റെയില്‍വേയുടെ വാദം കമ്മീഷന്‍ തള്ളിക്കളഞ്ഞു. യാത്രക്കാരിയുടെ നഷ്ടപ്പെട്ട സാധനങ്ങളുടെ മുല്യം അളക്കാനുള്ള തെളിവുകളില്ലെന്ന് പറഞ്ഞ കമ്മീഷന്‍ പരാതിക്കാരിക്ക് 80,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. വ്യവഹാരച്ചെലവായി 8,000 രൂപയും യുവതി അനുഭവിച്ച മാനസിക പീഡനം, ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നഷ്ടപരിഹാരമായി 20,000 രൂപ നല്‍കാനും കോടതി ഉത്തരവിട്ടു.

Top