മുംബൈ: തെരഞ്ഞെടുപ്പ് മഹാരാഷ്ട്രയിലും പ്രഖ്യാപിച്ചതോടെ നേതാക്കളുടെ വാക്പോരും മുറുകുന്നു. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് ആദിത്യ താക്കറെയാണ് ഇപ്പോൾ ഏറ്റവും അവസാനം ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഹിന്ദുത്വത്തിൽ ബി.ജെ.പിക്ക് ഇരട്ട നിലപാടാണ് ഉള്ളതെന്ന് ആദിത്യ താക്കറെ വിമർശിച്ചു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.
ഹിന്ദുത്വത്തിന്റെ പേരും പറഞ്ഞ് ആളുകളോട് എന്ത് കഴിക്കണമെന്നും ഏത് വസ്ത്രം ധരിക്കണമെന്നും തങ്ങൾ പറയാറില്ലെന്ന് ആദിത്യ താക്കറെ പറഞ്ഞു. ഇപ്പോൾ മഹാരാഷ്ട്ര ഭരിക്കുന്നത് കരാർ മുഖ്യമന്ത്രിയാണ്. അത് മഹാരാഷ്ട്രക്ക് നന്നായി അറിയാം. തന്റെ പിതാവിന്റെ പിന്നിൽ കുത്തിയാണ് ഇപ്പോൾ ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്.
Also Read: പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ
പോരാട്ടം ഇനിയും തുടരും
ഇപ്പോൾ ഈ സംസ്ഥാനം എങ്ങോട്ടാണ് പോകുന്നത്. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം ഏറ്റെടുക്കാൻ മഹാരാഷ്ട്ര നിർബന്ധിതമാവുകയാണ്. മഹാരാഷ്ട്രക്കും മുംബൈക്കും വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കൾ ആക്രമിക്കപ്പെടുമ്പോൾ എന്തിനാണ് ബംഗ്ലാദേശുമായി ക്രിക്കറ്റ് സീരിസ് കളിച്ചതെന്നും ആദിത്യ താക്കറെ ചോദിച്ചു.
Also Read: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി; നടപ്പാക്കേണ്ടത് കോൺഗ്രസിന്‍റെ പ്രതിബദ്ധത: ഖാർഗെ
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് തീയതി കമീഷൻ പ്രഖ്യാപിച്ചത് ചൊവ്വാഴ്ചയാണ്. മഹാരാഷ്ട്ര നിയമസഭയിലേക്ക് നവംബർ 20ന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. 288 അംഗ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. ജാർഖണ്ഡിൽ രണ്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ്. നിലവിൽ 81 അംഗ ജാർഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി അഞ്ചിനാണ് അവസാനിക്കുന്നത്. ആദ്യഘട്ടം നവംബർ 13നും രണ്ടാം ഘട്ടം 20നും നടക്കും. 23നാണ് വോട്ടെണ്ണൽ.