ന്യൂഡൽഹി: സെബി മേധാവി മാധബി പുരി ബുച്ചിനെതിരായ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ പരാതിയിൽ വാദം കേൾക്കുന്നത് ലോക്പാൽ വൈകിപ്പിച്ചതായി പരാതി. ദേശീയ താൽപര്യങ്ങൾക്ക് ഭീഷണിയാവുംവിധം ‘സമാനമായ ക്രമീകരണങ്ങൾ’ ഒരുക്കിയെന്ന് ആരോപിച്ച് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെതിരെ തൃണമൂൽ എം.പി മഹുവ മൊയ്ത്ര ലോക്പാലിന് പരാതി നൽകിയിരുന്നു.
മഹുവ മൊയ്ത്ര ഒരു മാസം മുമ്പ് സമർപ്പിച്ച സെബി മേധാവി മാധബി പുരി ബുച്ചിനെതിരായ പരാതിയിൽ ലോക്പാൽ കാലതാമസം വരുത്തിയതിൽ അവർ ആശങ്ക പ്രകടിപ്പിച്ചു. സമാനമായ മറ്റൊരു വ്യക്തി നൽകിയ പരാതിയിൽ സാങ്കേതിക പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് വാദം കേൾക്കുന്നത് നവംബർ എട്ടിലേക്ക് മാറ്റിയിരുന്നു.
Also Read: പശ്ചിമേഷ്യന്‍ സംഘര്‍ഷം; ആകാശപാത ഒഴിവാക്കി വിമാനക്കമ്പനികള്‍
ദേശീയ താൽപര്യവും കോടിക്കണക്കിന് നിക്ഷേപകരുടെ താൽപര്യവും സംബന്ധിച്ച വിഷയമായതിനാൽ ഇത് അന്വേഷിക്കേണ്ടതുണ്ടെന്ന് ലോക്പാലിനയച്ച മൂന്ന് പേജുള്ള കത്തിൽ മൊയ്ത്ര ആവശ്യപ്പെട്ടിരുന്നു. സെബി മേധാവിയായിരിക്കെ തന്നെ മറ്റു സ്രോതസ്സുകളിൽ നിന്ന് ഇവർ പണം കൈപ്പറ്റിയെന്ന് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസും ആരോപിച്ചിരുന്നു.
പുരി ബുച്ചിനെതിരായ ലോക്‌പാലിനുള്ള എന്റെ പരാതി ഇലക്‌ട്രോണിക് രൂപത്തിലും അല്ലാതെയും ഫയൽ ചെയ്തു. പ്രാഥമിക അന്വേഷണത്തിനും തുടർന്ന് പൂർണമായ എഫ്.ഐ.ആറിനുംവേണ്ടി 30 ദിവസത്തിനകം ലോക്‌പാൽ അത് സി.ബി.ഐക്കോ ഇ.ഡിക്കോ റഫർ ചെയ്യണം. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും ലിങ്കുകളെയും അന്വേഷണത്തിന് വിളിപ്പിക്കേണ്ടിവരും’ മഹുവ വ്യക്തമാക്കി.