കല്‍പ്പറ്റ: ലബനനിലെ ഉണ്ടായ നിഗൂഢ പേജർ സ്ഫോടനത്തിൽ അന്വേഷണ സംഘം മലയാളിയായ റിന്‍സണിന്‍റെ കമ്പനിയിലേക്ക് കടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരണവുമായി ബന്ധുക്കളും സുഹൃത്തുക്കളും. സ്‌ഫോടനത്തിൽ പങ്കാളിയാണെന്ന് പറയുന്ന റിന്‍സണ്‍ അവസാനമായി വയനാട്ടിലെത്തിയത് കഴിഞ്ഞ നവംബറിലാണെന്ന് റിന്‍സന്‍റെ അമ്മാവൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷം ജനുവരിയിലാണ് റിന്‍സണ്‍ വയനാട്ടിലേക്ക് തിരിച്ചുപോയത്.
തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, ചതിക്കപ്പെട്ടതാകാം..
10 വർഷം മുമ്പാണ് റിന്‍സണ്‍ നോർവയിലേക്ക് പോയത്. അവൻ തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ചതിക്കപ്പെട്ടു എന്നാണ് സംശയിക്കുന്നത്. മൂന്നു ദിവസം മുമ്പ് റിന്‍സണ്‍ വിളിച്ചിരുന്നു. അന്ന് പ്രശ്നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് വിളിക്കാൻ ശ്രമിച്ചപ്പോൾ പറ്റിയില്ല ഭാര്യയുമൊത്താണ് അവൻ അവിടെ താമസിക്കുന്നത്. ഇരുവരെയും ബന്ധപ്പെടാൻ സാധിക്കുന്നില്ല. അതേസമയം റിൻസൻ്റെ ഇരട്ട സഹോദരൻ കഴിഞ്ഞയാഴ്ച നാട്ടിൽ വന്ന് പോയതാണ്. റിന്‍സണ്‍ 100ശതമാനം തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മാവൻ പറഞ്ഞു.
Also Read: നിഗൂഢ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്..
നോർവേയിലെ മലയാളി സുഹൃത്തുക്കൾ പറയുന്നത് റിൻസണ്‍ അമേരിക്കയിലേക്ക് പോയിട്ടുണ്ട് എന്നാണ്. ഒരുപക്ഷേ റിൻസന്‍റെ വിലാസം ഉപയോഗിച്ച് വ്യാജമായി കമ്പനി രജിസ്ട്രർ ചെയ്തതാണോ എന്നാണ് സംശയമെന്നും നോർവിലെ മലയാളി സുഹൃത്തുക്കൾ പറഞ്ഞു. ഇതിനിടെ, റിന്‍സന്‍റെ വയനാട്ടിലെ വീട്ടിലെത്തി സ്പെഷ്യല്‍ ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു.
പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ റിൻസൺ ഇടപ്പെട്ടോ?
നോർവേ പൗരത്വമുള്ള വയനാട് സ്വദേശി റിൻസൺ ജോസിന്‍റെ കമ്പനിയെ കുറിച്ചാണ് നിലവിൽ അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലബനനിൽ നടന്ന നിഗൂഢ പേജർ സ്ഫോടനങ്ങളിൽ വയനാട് സ്വദേശിയായ മലയാളി ഉൾപ്പെട്ട കമ്പനിക്കു നേരെ അന്വേഷണം തുടങ്ങിയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.
നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിൻറെ നോർട്ട ഗ്ളോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്ക് പണം കൈമാറിയെന്നാണ് ഇപ്പോൾ അന്വേഷണ ഏജൻസികൾക്ക് വിവരം കിട്ടിയത്. നിലവിൽ നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിനെ കുറിച്ചുള്ള വിവരങ്ങൾ യൂറോപ്യൻ അന്വേഷണ ഏജൻസികൾ ഇന്ത്യയ്ക്കും കൈമാറിയിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ പേജറിലേക്ക് എവിടെ നിന്നാണ് നിറച്ചതെന്നതടക്കം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
Also Read: പ്രയോഗിക്കാത്ത പലതും പക്കലുണ്ടെന്ന് ഇസ്രയേൽ; പേടിച്ച് മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് ലബനനിലെ ജനങ്ങൾ
അന്വേഷണ സംഘം റിൻസണിലേക്ക് എത്തിയ വഴി….
തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും നോർവീജിയൻ കമ്പനിക്ക് ഉപ കരാർ നൽകിയിരുന്നുവെന്ന ഹംഗേറിയൻ കമ്പനിയുടെ മറുപടിയാണ് അന്വേഷണം നോർവയിലേക്കും അവിടെ നിന്നും ബൾഗേറിയൻ കമ്പനിയിലേക്കും തുടർന്ന് മലയാളിയിലേക്കും എത്തിയത്. ബിഎസിക്ക് ഇടപാടിനുള്ള പണം എത്തിയത് റിൻസൺ ജോസിൻറെ സ്ഥാപനങ്ങൾ വഴിയാണ്. നോർവെയിലെ ഒസ്ലോയിൽ സ്ഥിര താമസക്കാരനായ റിൻസൺ തൻറെ കമ്പനികൾ ബൾഗേറിയയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നോർവേയിലെ തന്നെ ഡിഎൻ മീഡിയ എന്ന മറ്റൊരു കമ്പനിയിൽ റിൻസൺ ജോലി ചെയ്യുന്നുമുണ്ട്. പണം കൈമാറ്റത്തിനുള്ള നിഴൽ കമ്പനിയായി റിൻസൻറെ സ്ഥാപനം പ്രവർത്തിച്ചുവെന്നാണ് അന്വേഷണത്തിൽ ഇപ്പോഴത്തെ അനുമാനം. ഏതാണ്ട് 15 കോടി രൂപയാണ് റിൻസൻ വഴി ഹംഗേറിയൻ കമ്പനിക്ക് കൈമാറിയത്. പേജറുകൾ നിർമ്മിച്ചതിലോ സ്ഫോടക വസതുക്കൾ ഇതിൽ നിറച്ച ഇസ്രയേൽ നീക്കത്തിലോ റിൻസണ് പങ്കുള്ളതായി തല്ക്കാലം തെളിവില്ല. കൂടാതെ രണ്ടിലധികം കമ്പനികൾ വഴി പണം കൈമാറിയിട്ടുണ്ടെങ്കിലും പേജറുകൾ ആര് നിർമ്മിച്ചു എന്നത് ഇപ്പോഴും ദുരൂഹമായി തന്നെ നിലനിൽക്കുകയാണ് . യുകെയിൽ കുറച്ചു കാലം ജോലി ചെയ്ത ശേഷമാണ് റിൻസൺ നോർവേയിലേക്ക് കുടിയേറിയത്. നിലവിൽ നോർവേയും ബൾഗേറിയയും റിൻസൻറെ കമ്പനിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Also Read: ലെബനന്‍ സ്ഫോടനം; അടിയന്തര യോഗം വിളിച്ച് യുഎന്‍ രക്ഷാസമിതി
ലോകത്തെ ഞെട്ടിച്ച നിഗൂഢ സ്ഫോടനം!
ലെബനനില്‍ ഹിസ്ബുല്ലയെ ഞെട്ടിച്ച ആദ്യ സ്ഫോടന പരമ്പര ചൊവ്വാഴ്‌ചയായിരുന്നു. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസായ ആയിരക്കണക്കിന് പേജര്‍ ഉപകരണങ്ങള്‍ ഒരേസമയം തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ബെയ്‌റൂത്തിലടക്കമുണ്ടായ ഈ സ്ഫോടന പരമ്പരയില്‍ 12 പേര്‍ കൊല്ലപ്പെട്ടപ്പോള്‍, മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു.
Also Read: മൊസാദിന്റെ പേജർ എന്ന ആയുധം; എന്താണ് പേജറുകൾ
ഈ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗങ്ങളുടെ ശവസംസ്കാര ചടങ്ങുകള്‍ക്കിടെയാണ് പ്രതികാരമെന്ന നിലയിൽ ബുധനാഴ്‌ച വാക്കി-ടോക്കി എന്ന മറ്റൊരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണം പൊട്ടിത്തെറിക്കുന്ന രണ്ടാം സ്ഫോടന പരമ്പരയുണ്ടായത്. വാക്കി-ടോക്കി സ്ഫോടനങ്ങളില്‍ 20 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 450ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.